ന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തും പൗരന്മാർക്ക് സേവനങ്ങൾ എത്തിക്കുന്നതിൽ പാസ്പോർട്ട് സേവന കേന്ദ്രങ്ങളുടെ പങ്ക് ഉയർത്തിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 12-ാം പാസ്പോർട്ട് സേവാദിനത്തിന്റെ ഭാഗമായി ഈ മേഖലകളിൽ ഇന്ത്യ കൈവരിച്ച പുരോഗതി അദ്ദേഹം കഴിഞ്ഞ വർഷത്തെ കണക്കുകളിലൂടെ വ്യക്തമാക്കി. ഇതിനുപിന്നിൽ അക്ഷീണം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ ജയശങ്കർ അഭിനന്ദിച്ചു.
2023 ൽ 1.65 കോടി പാസ്പോർട്ട് അനുബന്ധ സേവനങ്ങളാണ് പൗരന്മാർക്ക് ലഭ്യമാക്കിയത്. പ്രതിമാസം 14 ലക്ഷത്തിലധികം വിസ അപേക്ഷകളാണ് സമർപ്പിച്ചിരിക്കുന്നത്. 15 ശതമാനം വാർഷിക വളർച്ചയാണ് കൈവരിച്ചിരിക്കുന്നതെന്നും ജയശങ്കർ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഏകോപിപ്പിച്ചുള്ള സേവനം പൗരന്മാർക്ക് ലഭ്യമാക്കാൻ പരിശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
പൗരന്മാർക്ക് വാതിൽപ്പടിയിൽ സേവനങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് 440 പാസ്പോർട്ട് സേവാ കേന്ദ്രങ്ങളാണ് (POPSKs ) ഇതിനോടകം പ്രവർത്തനക്ഷമമാക്കിയത്. രാജ്യത്ത് ആകെ 533 പാസ്പോർട്ട് സേവാ കേന്ദ്രങ്ങളും 37 റീജണൽ പാസ്പോർട്ട് ഓഫീസുകളുമാണുള്ളത്. വിദേശത്തുള്ള പൗരന്മാർക്കും സമാന സേവനങ്ങൾ ലഭ്യമാക്കുന്നതിന് വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ പാസ്പോർട്ട് ഇഷ്യുവൻസ് സംവിധാനങ്ങൾ സംയോജിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാസ്പോർട്ട് ലഭ്യമാക്കുന്ന നടപടിക്രമങ്ങൾ എളുപ്പത്തിലാക്കുന്നതിന് 25 സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും 9 ,000 പൊലീസ് സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് ‘mPassport Police App ‘ നിലവിലുണ്ട്. രേഖകളുടെ പേപ്പർ രഹിത ഇടപാടുകൾക്ക് ഡിജിലോക്കർ സംവിധാനം പാസ്പോർട്ട് സേവാ കേന്ദ്രങ്ങളുമായി സംയോജിപ്പിച്ചിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു.