അക്ഷയ് കുമാറിനെയും ടൈഗർ ഷ്രോഫിനെയും നായകന്മാരാക്കി 2024-ൽ പുറത്തിറക്കിയ ചിത്രമാണ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ’. സിനിമയിൽ വില്ലനായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. സമീപകാല ബോളിവുഡ് സിനിമകളിൽ വൻ പരാജയം ഏറ്റുവാങ്ങിയ സിനിമയായിരുന്നു ഇത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രം ട്രോളുകളിലും നിറഞ്ഞു. 350 കോടി മുതൽ മുടക്കിയാണ് ചിത്രം നിർമ്മിച്ചത്. സിനിമ പരാജയം ഏറ്റുവാങ്ങിയതോടെ നിർമ്മാണ കമ്പനിയുടെ അവസ്ഥ ഇപ്പോൾ ദയനീയമാണ്. പൂജാ എൻ്റർടൈൻമെൻ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
കടബാധ്യതയെ തുടർന്ന് പ്രൊഡക്ഷൻ ഹൗസിന്റെ ഉടമയായ വാഷു ഭഗ്‌നാനി പൂജാ എൻ്റർടെയ്ൻമെൻ്റിന്റെ ഏഴ് നിലകളുള്ള ഓഫീസ് വിറ്റു. 200 കോടിയോളം രൂപയുടെ കടമാണ് അദ്ദേഹത്തിന് വീട്ടാനുള്ളത്. സ്ഥലം വാങ്ങിയ ബിൽഡർ ആരെന്നോ വിറ്റ തുകയെക്കുറിച്ചോ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും, സ്ഥലം വാങ്ങിയ ബിസിനസുകാരൻ കെട്ടിടം പൊളിച്ച് ആ പ്ലോട്ടിൽ ഒരു ആഡംബര പാർപ്പിട പദ്ധതി സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കൂടാതെ, പ്രൊഡക്ഷൻ ഹൗസ് അതിന്റെ 80 ശതമാനം ജീവനക്കാരെയും പിരിച്ചുവിടുകയും ഓഫീസ് ബേസ് ജുഹുവിലെ രണ്ട് റൂമുകൾ ഫ്ലാറ്റിലേക്ക് മാറ്റുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ബഡേ മിയാൻ ഛോട്ടേ മിയാന്റെ പരാജയത്തിന് ശേഷമാണ് പിരിച്ചുവിടൽ.















