ന്യൂഡൽഹി: വാടക ഗർഭധാരണത്തിലൂടെ (Surrogacy) മാതാപിതാക്കളായവർക്കും ഇനിമുതൽ ‘പ്രസവാവധി’ ലഭിക്കും. പുതിയ നിയമപ്രകാരം, കേന്ദ്രസർക്കാർ ജീവനക്കാരായ വനിതകൾക്ക് വാടകഗർഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചാലും 180 ദിവസം അവധി ലഭിക്കുന്നതാണ്. 50 വർഷത്തെ നിയമം ഭേദഗതി ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവിറക്കി.
1972ലെ കേന്ദ്ര സിവിൽ സർവീസ് നിയമത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് വാടക ഗർഭധാരണത്തിലൂടെ ‘അമ്മ’യാകുന്ന ജീവനക്കാരിക്ക് പുറമേ പിതാവാകുന്ന ജീവനക്കാരനും (Commissioning Father) അവധി (Paternity Leave) ലഭിക്കുന്നതാണ്. 15 ദിവസത്തെ അവധിയാണ് ലഭിക്കുക. വാടക ഗർഭധാരണം നടത്തുന്ന സ്ത്രീക്കും (കേന്ദ്രസർക്കാർ ജീവനക്കാരിയാണെങ്കിൽ) 180 ദിവസത്തെ അവധി അനുവദിക്കും.
നിയമഭേദഗതിക്ക് മുൻപ് വരെ വാടക ഗർഭധാരണത്തിലൂടെ അമ്മയാകുന്നവർക്ക് പ്രസവാവധി ലഭിച്ചിരുന്നില്ല. Central Civil Services (Leave) (Amendment) Rules, 2024 പ്രകാരം ഇനിമുതൽ ശിശുപരിപാലനാവധി നൽകണമെന്നാണ് പുതിയ നിയമം.