ഓല മേഞ്ഞും മണ്ണപ്പം ചുട്ടുകളിച്ചും കളിവീടുണ്ടാക്കിയും വളർന്ന ബാല്യകാലം നമുക്കേവർക്കും ഉണ്ടായിരുന്നിരിക്കും. വളർന്നു വലുതായി കഴിഞ്ഞാൽ സ്വന്തമായൊരു വീട് വയ്ക്കുകയെന്നത് ഏവരുടെയും സ്വപ്നമാണ്. എന്നാൽ കളിവീട് നിർമിച്ചതുപോലെ കളിക്കോപ്പുകൾ കൊണ്ടൊരു വീടൊരുക്കിയാലോ? സംഗതി ശരിയാണ്, കോഴിക്കോട്ടെ ചെറു ഗ്രാമമായ കാക്കുനിയിലെ പ്രകൃതി സ്നേഹിയായ ശ്രീജേഷാണ് ഇത്തരത്തിൽ കളിക്കോപ്പുകൾ വച്ച് താമസിക്കാൻ സാധിക്കുന്ന ഒരു വീട് ഒരുക്കിയിരിക്കുന്നത്.
വീട് നിർമിക്കാനായി ഒന്നും രണ്ടും അല്ല, ശ്രീജേഷ് തേടിപിടിച്ച് കണ്ടെത്തിയത് 6,000-ഓളം പുനരുപയോഗിക്കാൻ സാധിക്കുന്ന കളിക്കോപ്പുകളായിരുന്നു. ആദ്യം സ്വന്തം വീട്ടിൽ നിന്നും സമീപത്തെ വീടുകളിൽ നിന്നും കളി സാധനങ്ങൾ ശേഖരിച്ചു. ഇതൊന്നും ഒരു വീട് വയ്ക്കാൻ തികയില്ലെന്ന് മനസിലായതോടെ ആക്രി സാധനങ്ങൾ വിൽക്കുന്നിടങ്ങളിൽ നിന്നും ഇത്തരത്തിൽ കളിക്കോപ്പുകൾ ശേഖരിച്ചു. അങ്ങനെ 6,000 കളിക്കോപ്പുകൾ അദ്ദേഹം കണ്ടെത്തി. വീടിന് ബലമേകുന്നതിനായി കളിക്കോപ്പുകൾക്കിടയിൽ സിമന്റ് നിറച്ചുവെന്നും ശ്രീജേഷ് പറയുന്നു.
പുനരുപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള സാധനങ്ങളായിരിക്കണം തന്റെ വീട് നിർമാണത്തിനായി ഉപയോഗിക്കേണ്ടതെന്ന് ശ്രീജേഷിന് നിർബന്ധമുണ്ടായിരുന്നു. പ്രകൃതിക്ക് ദോഷം വരുന്ന സാധനങ്ങൾ എല്ലാം തന്നെ ഈ പ്രകൃതിസ്നേഹി ഒഴിവാക്കി. വീടിനുള്ളിൽ പതിപ്പിച്ച ടൈലുകൾ പോലും മണ്ണ് കൊണ്ട് നിർമിച്ചവയായിരുന്നു. മണ്ണിൽ തന്നെ വീടും വാർത്തെടുത്തു.
പ്രകൃതിയോടിണങ്ങിയ ഒരു വീട് നിർമിക്കണമെന്ന ശ്രീജേഷിന്റെ ആഗ്രഹത്തിന് ബലമേകിയത് അദ്ദേഹത്തിന്റ ഭാര്യയും കുട്ടികളുമാണ്. കടുത്ത വേനലിലും വീടിനുള്ളിൽ തണുപ്പുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. ശ്രീജേഷിന്റെ വീട്ടുചുമരിൽ പതിപ്പിച്ച ഓരോ കളിക്കോപ്പുകളും വ്യത്യസ്തമാണ്. അവയ്ക്കെല്ലാം വ്യത്യസ്ത കഥകൾ പറയാനുണ്ടായിരിക്കും. ഇവയെല്ലാം മനോഹരമായ ഓർമ്മകളാണ് സമ്മാനിക്കുന്നത്. വീണ്ടും ഒരു ബാല്യകാലത്തിൽ എത്തിയത് പോലെ..