റെയ്ജാവിക്: ഗ്ലോബൽ പീസ് അംബാസിഡർ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിനെ ഐസ്‌ലാൻഡിൽ ഊഷ്മള സ്വീകരണം നൽകി പ്രധാനമന്ത്രി ബിജാർണി ബെനഡിക്സൻ. തുടർന്ന് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച നടത്തി. യൂറോപ്പിലെ നിലവിലെ സാഹചര്യങ്ങൾ, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത, നല്ലൊരു സമൂഹത്തിനായി വ്യക്തികൾക്ക് നൽകേണ്ട പ്രാധാന്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ബെനഡിക്സണുമായി ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ പങ്കുവച്ചു.
ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം ഐസ്‌ലൻഡ് പ്രധാനമന്ത്രിയുമായി പങ്കുവച്ചു. സമയാധിഷ്ഠിതമായിട്ടുള്ള ധ്യാനം, സമ്മർദ്ദം, പിരിമുറുക്കം, ഉത്കണ്ഠ എന്നിവയെ മറികടക്കാൻ സഹായിക്കുന്ന ശ്വസനക്രിയകൾ തുടങ്ങിയവയെല്ലാം വ്യക്തികളുടെ മാനസികവും ശാരീരികവുമായിട്ടുള്ള ഉന്നമനത്തിന് വളരെ അധികം സഹായിക്കുന്നുണ്ട്.
തടവുകാരേയും കുറ്റവാളികളേയും അക്രമത്തിൽ നിന്നും ലഹരിമരുന്നിന്റെ പിടിയിൽ നിന്നും പുറത്ത് വരാൻ സഹായിക്കുക എന്ന ലക്ഷ്യത്തിൽ ഡെന്മാർക്കിൽ ആരംഭിച്ച ‘ബ്രീത്ത് സ്മാർട്ട്’ എന്ന പദ്ധതിയെ കുറിച്ചും ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ സംസാരിച്ചു. പരസ്പരമുള്ള കരുതൽ വർദ്ധിപ്പിച്ച് കൊണ്ട് തന്നെ ഓരോ വ്യക്തികളുടേയും ഉള്ളിൽ സമാധാനത്തിന്റെ പുതുവെളിച്ചം തെളിക്കുകയാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടത്തുന്ന പോരാട്ടത്തിൽ ഐസ്‌ലാൻഡ് നൽകുന്ന നിർണായക സംഭാവനകൾക്ക് ബെനഡിക്‌സണിനെ ഗുരുദേവ് അഭിനന്ദിച്ചു. പുനരുത്പാദിപ്പിക്കാവുന്ന ഉറവിടങ്ങളിൽ നിന്നാണ് ഐസ്‌ലാൻഡിലെ 100 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത്. റെയ്ജാവിക്കിൽ ഇന്ന് നടക്കുന്ന സമ്മേളനത്തേയും ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഇന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. ജനീവയിൽ യുഎന്നിന്റെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഐസ്‌ലാൻഡിലെത്തിയത്.