ബെംഗളൂരു: ചിക്കൻ കബാബിലും മീൻ വിഭവങ്ങളിലും കൃത്രിമ നിറങ്ങളുടെ ഉപയോഗം പൂർണമായും നിരോധിച്ച് കർണാടക സർക്കാർ. ഈ വിഭവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ ഗുണനിലവാര പരിശോധനയിൽ അമിത അളവിൽ കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് സർക്കാർ നടപടി. പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് നിരോധനമെന്ന് കർണാടക ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
ആഹാരപദാർത്ഥങ്ങളിൽ കൃത്രിമ നിറങ്ങൾ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറെ അദ്ദേഹം ചുമതലപ്പെടുത്തി. നേരത്തെ സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം സംസ്ഥാന ലബോറട്ടറികളിൽ നിന്ന് 39 കബാബ് സാമ്പിളുകൾ ശേഖരിച്ച് വിശകലനം ചെയ്തിരുന്നു. ഇവയിൽ 8 സാമ്പിളുകളിൽ കൃത്രിമനിറത്തിന്റെ സാന്നിധ്യമുണ്ടെന്നും ഇവ ഭക്ഷ്യയോഗ്യമല്ലെന്നും കണ്ടെത്തി. കൂടുതലും കണ്ടെത്തിയത് മഞ്ഞ, കാർമോയ്‌സിൻ എന്നീ നിറങ്ങളാണ്.
വിലക്ക് ലംഘിക്കുന്നവർക്ക് കുറഞ്ഞത് 7 വർഷത്തെ തടവുമുതൽ ജീവപര്യന്തം വരെയുള്ള ജയിൽ ശിക്ഷയും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. മാത്രമല്ല ഇത്തരം ഭക്ഷ്യശാലകളുടെ ലൈസൻസും റദ്ദാക്കും. ഗോബി മഞ്ചൂരിയനിലും കോട്ടൺ കാൻഡികളിലും കൃത്രിമ നിറത്തിന്റെ ഉപയോഗം വിലക്കി മാസങ്ങൾ പിന്നിടുമ്പോഴാണ് കർണാടക സർക്കാരിന്റെ പുതിയ നടപടി.