തിരുവനന്തപുരം: കേരളത്തിലെ കുടുംബങ്ങളിലെ സന്തോഷം വർദ്ധിപ്പിക്കാൻ കുടുംബശ്രീയുടെ പുതിയ ചുവടുവയ്പ്പ് . കുടുംബങ്ങളിലെ സന്തോഷ സൂചിക കൂട്ടാനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഹാപ്പിനെസ്സ് കേന്ദ്രങ്ങൾ ആരംഭിക്കും. ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ 168 സിഡിഎസുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. തുടർന്ന് ഓഗസ്റ്റിലാണ് സംസ്ഥാനതലത്തിൽ നടപ്പിലാക്കുക.
പരിപാടിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ സർവേ നടത്തി ഓരോ വീടുകളിലെയും ശാരീരിക മാനസിക ആരോഗ്യവും ജീവിത സാഹചര്യങ്ങളും പഠിക്കും. ഇതിലൂടെ സന്തോഷത്തിന്റെ അളവ് രേഖപ്പെടുത്തുകയും കുറവുള്ള കുടുംബങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയുമാണ് ലക്ഷ്യം. ആരോഗ്യം, വരുമാനം, ലിംഗനീതി എന്നിവയാണ് സന്തോഷവുമായി ബന്ധപ്പെട്ട അടിസ്ഥാന ഘടകങ്ങൾ. അതിനാൽ ഇവ ഉറപ്പിക്കുകയാണ് ഉദ്ദേശം. ഇതിനായി സൂഷ്മമായ പദ്ധതി ആവിഷ്കരിക്കും.
യുഎൻ വിമൻസ്, യുഎൻ ഫുഡ് പ്രോഗ്രാം എന്നിവയിൽ നിന്നുള്ള വിദഗ്ധരും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഇതിനായി ഓരോ സിഡിഎസിലും കുടുംബങ്ങളെ ഉൾപ്പെടുത്തി ഇടം എന്നപേരിൽ വാർഡ് തല ഗ്രൂപ്പുകൾ രൂപീകരിക്കും. കൂടാതെ മേൽനോട്ടത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കും. കുടുംബശ്രീയുടെ ‘എന്നിടം’ പദ്ധതിയുമായി ചേർന്നാണ് ഹാപ്പിനെസ്സ് കേന്ദ്രങ്ങളുടെ പ്രവർത്തനം.