കൊല്ലം: ചന്ദന തോട്ടത്തിൽ നിന്ന് മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി. അഞ്ച് മരങ്ങളാണ് മുറിച്ചുകടത്തിയത്. കൊല്ലം കടമാൻപാറയിലെ സ്വാഭാവിക ചന്ദന തോട്ടത്തിൽ നിന്നാണ് മരങ്ങൾ കടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഘങ്ങളായി ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികളെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു. വനംവകുപ്പിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. തുടർന്ന് മരം മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരങ്ങൾ മുറിച്ച ഭാഗം മണ്ണിട്ട് മൂടിയ നിലയിലായിരുന്നു. 15-20 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് കടത്തിയത്.
വനംവകുപ്പിന്റെ വിവിധ ആർആർടികളിൽ നിന്നും ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നുമുള്ള ജീവനക്കാർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇതിന് മുമ്പും ഇവിടെ നിന്ന് മരം കടത്തിയിട്ടുണ്ട്. ആ കേസിലെയും പ്രതികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇവിടെ നിന്ന് തമിഴ്നാട്ടിലേക്ക് പോകാൻ വളരെ എളുപ്പമാണ്. അതിനാൽ തമിഴ്നാട്ടിലെ ചന്ദനക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.















