തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടമായ കെഎസ്ആർടിസി ഡ്രൈവർ യദു പ്രതിഷേധവുമായി രംഗത്ത്. ജോലിയിൽ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും സർവീസിൽ തിരിച്ചെടുക്കുകയോ പറഞ്ഞു വിടുകയോ ചെയ്യണമെന്നും യദു പറയുന്നു.
“ജോലിയിൽ തിരിച്ചെടുക്കണം. എനിക്ക് ജീവിക്കാൻ നിവൃത്തിയില്ല. ആത്മഹത്യയുടെ വക്കിൽ ആണെന്ന് ഞാൻ പറഞ്ഞു കഴിഞ്ഞു. എനിക്ക് കയറിയേ പറ്റൂ. വിജിലൻസ് ഞാൻ കുറ്റക്കാരൻ അല്ല എന്നാണ് റിപ്പോർട്ട് കൊടുത്തിരിക്കുന്നത്. എന്നിട്ടും ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നില്ല. ഇതിൽ വലിയ രീതിയിൽ കളി നടക്കുന്നുണ്ട്”.
“കേസിൽ പോലീസ് ഒന്നും പറയുന്നില്ല. മേയർ കൊടുത്ത കേസിൽ ആണെങ്കിലും ഞാൻ കൊടുത്ത കേസിൽ ആണെങ്കിലും പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഞാൻ തെറ്റുകാരൻ ആണെന്ന് പറഞ്ഞ സമർപ്പിച്ചാൽ അല്ലേ, കോടതിക്കെങ്കിലും ഇടപെടാൻ കഴിയൂ. വക്കീൽ ചോദിച്ചിട്ടും ഒന്നും നടന്നില്ല. ഞാൻ ചോദിച്ചപ്പോൾ എന്നെ ഒരുമാതിരി നാണം കെടുത്തുന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം”- യദു പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ തിരുവനന്തപുരം പാളയത്ത് വച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം. താൻ സഞ്ചരിച്ച വാഹനത്തിന് കയറിപ്പോകാൻ ഇടം നൽകിയില്ല എന്ന് പറഞ്ഞുകൊണ്ട് മേയർ ആര്യ രാജേന്ദ്രനും സംഘവും യദു ഓടിച്ച ബസ് തടയുകയായിരുന്നു. തുടർന്ന് നടുറോഡിൽ തർക്കം ഉണ്ടായി. ഡ്രൈവർ തന്നെ അശ്ലീലം കാണിച്ചതിനാലാണ് തടഞ്ഞതെന്നായിരുന്നു മേയറുടെ വാദം. എന്നാൽ മേയറുടെ ആരോപണത്തിന് തെളിവുകളൊന്നും ലഭ്യമല്ല.