പൂനെ: മഹാരാഷ്‌ട്രയിലെ പൂനെയിൽ 46 കാരനായ ഡോക്ടർക്കും 15-കാരിയായ മകൾക്കും സിക വൈറസ് അണുബാധ സ്ഥിരീകരിച്ചു. നിലവിൽ ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
പനി, ചുണങ്ങ് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് ഡോകടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
നഗരത്തിലെ എരണ്ട്‌വാനെ പ്രദേശത്തെ താമസക്കാരനാണ് ഡോക്ടറെന്ന് മുൻസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഡോക്ടർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് അഞ്ച് കുടുംബാംഗങ്ങളുടെ രക്ത സാമ്പിളുകളും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് 15 വയസ്സുള്ള മകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവ പരത്തുന്ന ഈഡിസ് കൊതുകിലൂടെയാണ് സിക്ക വൈറസ് രോഗം പകരുന്നത്. 1947ൽ ഉഗാണ്ടയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്.