തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലിയിൽ നിന്ന് മാറ്റി നിർത്തിയ കെഎസ്ആർടിസി ബസ് ഡ്രൈവർ യദു, ജോലിയിൽ തിരിച്ചെടുക്കണ ആവശ്യവുമായി രംഗത്ത്. ജോലിയിൽ തിരിച്ചെടുക്കുകയോ അല്ലെങ്കിൽ പിരിച്ചുവിടുകയോ ചെയ്യണമെന്ന പ്രതിഷേധ പ്ലക്കാർഡുമായാണ് യദു രംഗത്തെത്തിയത്. ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഗണേഷ് കുമാറിന് പരാതി നൽകിയതായും യദു പറഞ്ഞു.
‘ജോലിയിൽ തിരിച്ചെടുക്കുക അല്ലെങ്കിൽ പറഞ്ഞുവിടുക. ഞാനും മകനും ജീവിക്കാൻ വയ്യാതെ ആത്മഹത്യയുടെ വക്കിലാണെ’ന്ന് യദുവിന്റെ പരാതിയിൽ പറയുന്നു. കെഎസ്ആർടിസി ബസ് അപകടകരമായ വിധത്തിൽ ഓടിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നുമുള്ള മേയറുടെ പരാതിയിലാണ് യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയത്. ആര്യയുടെ ആരോപണങ്ങൾ യദു നിഷേധിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിലായിരുന്നു യദവും മേയർ ആര്യ രാജേന്ദ്രനുമായുള്ള വാക്കേറ്റം നടന്നത്. ആര്യയുടെ പരാതിയിൽ പൊലീസ് ആദ്യം തന്നെ കേസെടുത്തിരുന്നു. എന്നാൽ ബസിന് കുറുകെ വാഹനം നിർത്തിയിട്ട് യാത്രക്കാരെ ഇറക്കിവിടുകയും സർവീസ് മുടക്കിയെന്നും ചൂണ്ടിക്കാട്ടി യദു നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് കോടതിയും മനുഷ്യവകാശ കമ്മീഷനും ഇടപെട്ടതോടെയാണ് കേസെടുക്കാൻ പൊലീസ് തയ്യാറായത്.