ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയിൽ രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. താൻ ജഡ്ജിയായിരുന്ന 24 വർഷത്തിലുടനീളം ഒരു ഘട്ടത്തിലും രാഷ്‌ട്രീയ സമ്മർദ്ദം നേരിടേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓക്സ്ഫോർഡ് യൂണിയനിൽ നടന്ന ഒരു ചർച്ചക്കിടെയായിരുന്നു പരാമർശം.
അടുത്ത കാലങ്ങളിൽ നീതിന്യായ വ്യവസ്ഥയ്‌ക്കുമേൽ രാഷ്‌ട്രീയ സമ്മർദ്ദമുണ്ടാകുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.”24 വർഷമായി ജഡ്ജിയാണ്. സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു ഘട്ടത്തിലും രാഷ്‌ട്രീയ സമ്മർദ്ദം ഉണ്ടായിട്ടില്ല. ഇന്ത്യയിൽ ന്യായാധിപന്മാർ സർക്കാരിന്റെയും രാഷ്‌ട്രീയപാർട്ടികളുടെയും കരങ്ങളിൽ നിന്നും മാറി ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്.” അദ്ദേഹം പറഞ്ഞു.
അതേസമയം ജഡ്ജിമാർ തങ്ങളുടെ തീരുമാനങ്ങളുടെ രാഷ്‌ട്രീയ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്മാരാണെന്നും ഡിവൈ ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു. ഭരണഘടനാ പരമായ കേസുകളിൽ വിധി നിർണയിക്കുമ്പോൾ തീരുമാനം രാഷ്‌ട്രീയത്തിൽ ചെലുത്തുന്ന സ്വാധീനവും ജഡ്ജിമാർക്ക് പരിഗണിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യൽ ആക്ടിവിസം, ജുഡീഷ്യറിയിലുള്ള പൊതുവിശ്വാസം, കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം, സോഷ്യൽ മീഡിയ സമ്മർദം എന്നിവയെക്കുറിച്ചുള്ള വിവിധ ചോദ്യങ്ങൾക്കും ചീഫ് ജസ്റ്റിസ് ഉത്തരം നൽകി.”ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ജഡ്ജിമാർ നിയമത്തെ വ്യാഖ്യാനിക്കുമ്പോൾ, അവർ ‘ആക്ടിവിസ്റ്റുകൾ’ അല്ല, ഭരണഘടനയെയും നിയമത്തെയും വ്യാഖ്യാനിക്കുക എന്നത് അവരുടെ കടമയാണ്” അദ്ദേഹം പറഞ്ഞു.