2022 ലെ ചരിത്രം ആവർത്തിക്കാനെത്തിയവരെ നാണക്കേടിന്റെ പുതിയ പാഠം പഠിപ്പിച്ച് ഇന്ത്യ. ടി20 ലോകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്ത് ചരിത്രത്തിലെ മൂന്നാം ഫൈനലിലേക്ക് കടന്ന് രോഹിത്തും സംഘവും. ദക്ഷിണാഫ്രിക്കയാണ് എതിരാളി. 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസിന് പുറത്തായി. കണിശതയേറി ഇന്ത്യൻ ബൗളിംഗ് നിരയ്‌ക്ക് മുന്നിൽ കടലാസിലെ വമ്പന്മാർക്ക് മറുപടി ഉണ്ടായിരുന്നില്ല..
വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇംഗ്ലണ്ടിന് ജോസ് ബട്ലറും-ഫിൽ സാൾട്ടും ചേർന്ന് നല്ല തുടക്കമാണ് നൽകിയത്.ഇരുവരും ചേർന്ന് മൂന്നോവറിൽ 26 റൺസെടുത്തു. എന്നാൽ അക്സർ പട്ടേൽ ഓവറിലെ ആദ്യ പന്തിൽ ബട്ലറെ (15 പന്തിൽ 23) പന്തിന്റെ കൈയിലെത്തിച്ച് ഇംഗ്ലണ്ട് പതനത്തിന് തുടക്കമിട്ടു.പിന്നെ ഇടവേളകളിൽ വിക്കറ്റെടുത്ത് ഇന്ത്യൻ ബൗളർമാർ ഇംഗ്ലണ്ടിന്റെ ശവമഞ്ചത്തിൽ ഓരോ ആണികളടിച്ചു. വമ്പനടിക്കാരൻ ഫിൽ സൾട്ടിന്(5) ബുമ്രയുടെ സ്ലോ ബോളിൽ നിലതെറ്റുകയായിരുന്നു. കണ്ണടച്ച് തുറക്കും മുൻപ് വിക്കറ്റ് ചിതറി.
തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ അക്സർ വിക്കറ്റെടുത്തതോടെ ജോണി ബെയ്ർസ്റ്റോ ഡക്കായി. മൂന്നാം ഓവറിലും അക്സർ വിക്കറ്റ് നേട്ടം ആവർത്തിച്ചതോടെ മോയിൻ അലി(8) കൂടാരം കയറി. പിടിച്ചു നിൽക്കാനെത്തിയ സാം കരനെ(2) വിക്കറ്റിന് മുന്നിൽ കുടുക്കി കുൽദീപും വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടു.
ടോപ് സ്കോററായ ഹാരി ബ്രൂക്കിന്റെ (25) കുറ്റി തെറിപ്പിച്ച് കുൽദീപ് ഇംഗ്ലണ്ടിന്റെ തകർച്ച വേഗത്തിലാക്കി. 15 പന്തിൽ 21 റൺസെടുത്ത ആർച്ചറാണ് സ്കോർ 100 കടത്തി വമ്പൻ നാണക്കേട് ഒഴിവാക്കിയത്. ലിയാം ലിവിംഗ്സ്ടൺ(11), ആദിൽ റഷീദ്(2) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ.ഇംഗ്ലണ്ടിന്റെ നട്ടെല്ല് ഇളക്കിയ കുൽദീപും അക്സർ പട്ടേലും മൂന്ന് വീതം വിക്കറ്റ് നേടി. ജസ്പ്രീത് ബുമ്രയ്‌ക്ക് രണ്ടു വിക്കറ്റ് കിട്ടയപ്പോൾ ഇന്ത്യ രണ്ടുപേരെ റണ്ണൗട്ടാക്കി.