ന്യൂഡൽഹി : ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി വീണ്ടും എത്തിയതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ വാക്കുകളെ തള്ളി സാം പിത്രോദ . ഭാവിയിൽ വിവാദങ്ങൾക്ക് ഇടം നൽകില്ലെന്ന് പിത്രോദ ഉറപ്പ് നൽകിയെന്ന ജയറാം രമേശിന്റെ വാക്കുകളെയാണ് പിത്രോദ തള്ളിക്കളഞ്ഞത് .
അത് കോൺഗ്രസിന്റെ കാഴ്ചപ്പാടല്ല, ജയറാം രമേശിന്റെ കാഴ്ചപ്പാടാണെന്നായിരുന്നു പിത്രോദയുടെ പ്രസ്താവന. “കോൺഗ്രസ് അത് പറയുന്നില്ല. ജയറാം പറയുന്നത് ജയറാമിന്റെ കാഴ്ചപ്പാടാണ്, അത് പാർട്ടിയുടെ കാഴ്ചപ്പാട് ആയിരിക്കണമെന്നില്ല. ജയറാം അത് പറഞ്ഞതിൽ കുഴപ്പമില്ല, ഞാൻ അതിനെ ബഹുമാനിക്കുന്നു. ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്യണം. എനിക്കും തെറ്റുകൾ വന്നേക്കാം ” എന്നായിരുന്നു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയറാം രമേശ് പറഞ്ഞത് .
നിരന്തരമായ വിവാദ പരാമര്‍ശങ്ങളെ തുടർന്ന് കഴിഞ്ഞ മാസം എട്ടിനാണ് അദ്ദേഹം രാജിവച്ചത്. രാജി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ അംഗീകരിച്ചിരുന്നു. വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയാണെന്നും തെക്കേ ഇന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണെന്നായിരുന്നു പിത്രോദയുടെ വിവാദ പ്രസ്താവന. പടിഞ്ഞാറുള്ളവർ അറബികളെ പോലെയും വടക്കുള്ളവർ യൂറോപ്പുകാരെപോലെ ആണെന്നും പറഞ്ഞിരുന്നു .
എന്നാൽ ഭാവിയിൽ ഇത്തരം വിവാദങ്ങൾക്ക് ഇടം നൽകില്ലെന്ന് പിത്രോദ ഉറപ്പ് നൽകിയെന്നും അതിനെ തുടർന്നാണ് പിത്രോദയെ വീണ്ടും നിയമിച്ചതെന്നുമാണ് ജയറാം രമേശ് പറഞ്ഞത്. പക്ഷെ ചുമതലയേറ്റതിന് പിന്നാലെ ജയറാം രമേശിന്റെ ഈ പ്രസ്താവന തന്നെയാണ് പിത്രോദ തള്ളിക്കളഞ്ഞത്.