മുംബൈ: ഇന്ത്യൻ ഓഹരി വിപണിയുടെ കുതിപ്പ് ടോപ്പ് ഗിയറിൽ തന്നെ. വ്യാപാരം തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ തന്നെ റെക്കോർഡ് നിലയിലെത്തി. 243.15 പോയിൻ്റ് മുന്നേറിയതോടെ സെൻസെക്സ് സർവകാല റെക്കോർഡായ 79,486.33 പോയിൻ്റിലെത്തി. നിഫ്റ്റിയും കുതിപ്പിൽ തന്നെയാണ്. 74.2 പോയിൻ്റ് ഉയർന്ന് 24,118.7 എന്ന റെക്കോർഡിലെത്തി.
സമ്മിശ്ര പ്രതികരണമാണ് ഓഹരിക്കൾക്കിടയിൽ. എൻടിപിസി, സൺ ഫാർമ, ടെക് മഹീന്ദ്ര, പവർഗ്രിഡ്, ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ നേട്ടം ഉണ്ടാക്കിയപ്പോൾ അദാനി പോർട്‌സ്, അൾട്രാടെക് സിമന്റ്‌സ്, മാരുതി തുടങ്ങിയവ നഷ്ടത്തിലാണ്.
തുടർച്ചയായ അഞ്ചാം ദിവസമാണ് സെൻസെക്സിലെയും നിഫ്റ്റിയിലെയും കുതിപ്പ്. ഈ മാസം പത്തിലേറെ തവണയാണ് ഇരു സൂചികകളും റെക്കോർഡ് തിരുത്തിക്കുറിക്കുന്നത്. 2023 ഡിസംബറിന് ശേഷം വില സൂചികകൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന മാസമാണിത്. രാജ്യത്തെ സാമ്പത്തിക വളർച്ച മെച്ചപ്പെട്ടതും കറന്റ് അക്കൗണ്ട് കമ്മി 30 മാസത്തിന് ശേഷം മിച്ച നിലയിലെത്തിയതും ഓഹരി വിപണിക്ക് ആശ്വാസം പകർന്നു. ആഗോളവിപണിയിൽ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നതെന്നും വിപണി വിദഗ്ധർ പറയുന്നു.