ന്യൂഡൽഹി: എംപിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കിയ എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഹർജി. ഭരണഘടനയുടെ 102, 103 വകുപ്പുകൾ പ്രകാരം പാർലമെൻ്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഹരിശങ്കർ ജെയിനാണ് പരാതി സമർപ്പിച്ചത്.
സത്യപ്രതിജ്ഞ ചെയ്തയുടൻ ഒവൈസി പാർലമെന്റിനകത്ത് ജയ് പലസ്തീൻ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിനെതിരെയാണ് അഭിഭാഷകൻ രാഷ്‌ട്രപതിയെ സമീപിച്ചത്. വിദേശരാജ്യത്തോട് വിധേയത്വം പ്രകടിപ്പിച്ച് മുദ്രാവാക്യം വിളിച്ചത് വിചിത്രമാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പലസ്തീൻ ഒരു വിദേശ രാജ്യമാണ്. അതിനാൽ ഇന്ത്യയിലെ ഒരു പൗരനും അതിനോട് പ്രത്യേക വിധേയത്വം പാടില്ല. ഒവൈസിയുടെ മുദ്രാവാക്യം രാജ്യത്തിന്റെ സുരക്ഷയ്‌ക്കും പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും ഭീഷണിയാണെന്നും അതിനാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 102, 103 പ്രകാരം അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യമാണെന്ന് പരാതിയിൽ പറയുന്നു.
പാർലമെൻറിൽ പലസ്തീന് ജയ് വിളിച്ചായിരുന്നു അസദുദ്ദീൻ ഒവൈസി സത്യവാചകം ചൊല്ലിയത്. ഇതിന് പിന്നാലെ ഒവൈസിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഒവൈസിയുടെ ഡൽഹിയിലെ വസതിക്കുനേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചിരുന്നു. വസതിക്ക് മുന്നിൽ ജയ് ഇസ്രായേൽ എന്ന പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു.