ഡെറാഡൂൺ: ജലസംരക്ഷണത്തിനും ജലസ്രോതസുകളുടെ പുനരുദ്ധാരണത്തിനുമാണ് പ്രാധാന്യം നൽകുന്നതെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി രാധാ റാതുരി. ജല സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടന്നുവരികയാണെന്നും രാധാ റാതുരി പറഞ്ഞു. ജലവകുപ്പ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.
ജലസംരക്ഷണ അഭിയാന് കീഴിൽ ക്യാച്ച് ദ റെയിൻ, ജല സംരക്ഷണ അഭിയാൻ, അമൃത് സരോവർ, ഹരേല തുടങ്ങിയ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇവയ്‌ക്ക് നേതൃത്വം നൽകുന്ന എല്ലാ വകുപ്പ് അധികാരികളെയും പ്രശംസിക്കുന്നതായി കൂടിക്കാഴ്ചയ്‌ക്കിടെ സെക്രട്ടറി അറിയിച്ചു.
വറ്റിയ നദികൾ, അരുവികൾ മറ്റ് ജലസ്രോതസുകൾ എന്നിവ കണ്ടെത്തി അവ ശുദ്ധീകരിക്കാനും ജലവിതരണം നടത്താനും അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജല സംരക്ഷണ അഭിയാൻ പ്രകാരം ബ്ലോക്ക് തലത്തിൽ വറ്റിയ 30-ഓളം ജലസ്രോതസുകൾ ശുദ്ധീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ജല സംരക്ഷണ അഭിയാനിലൂടെ ഗ്രാമത്തിൽ 4,658 ജലസ്രോതസുകളും ബ്ലോക്ക് തലത്തിൽ 770 ജലസ്രോതസുകളും ജില്ലാ തലത്തിൽ 228 നദികളും ശുദ്ധീകരിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ശുദ്ധീകരിക്കുന്നതിനായി 5,428 ജലസ്രോതസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി രാധാ റാതുരി പറഞ്ഞു.