മലപ്പുറം: മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിൽ യാത്രക്കാരിക്ക് രക്ഷകനായത് ആർപിഎഫ് ഉദ്യോഗസ്ഥൻ. ആർപിഎഫ് ഉദ്യോഗസ്ഥൻ ഇ. എസ്. സുരേഷ് കുമാറാണ് ഇവരുടെ ജീവൻ രക്ഷിച്ചത്. തിരൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വഴുതി വീഴുകയായിരുന്നു. അപകടം മനസിലാക്കി ഓടിയെത്തിയ സുരേഷ് ഇവരെ വലിച്ചെടുത്ത് മാറ്റുകയായിരുന്നു. യാത്രക്കാരി ആരാണെന്ന് വ്യക്തമായിട്ടില്ല. സുരേഷ് കുമാറിന്റെ രക്ഷാപ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പുറത്തുവിട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ 18-ാം തീയതി നടന്ന സംഭവം ഇപ്പോഴാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇതോടെ സുരേഷ് കുമാറിന് അഭിനന്ദനപ്രവാഹമാണ്. യാത്രക്കാരിയെ പ്ലാറ്റ്‌ഫോമിലേക്കല്ല, ജീവിതത്തിലേക്കാണ് വലിച്ചുകയറ്റിയതെന്നാണ് ജനങ്ങൾ പറയുന്നത്.