‘രമ്യാ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കരുത്’; ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിന് മുമ്പേ ചേലക്കരയിൽ തമ്മിലടിച്ച് കോൺഗ്രസ് പ്രവർത്തകർ

Published by
Janam Web Desk

തൃശൂർ: ഉപതെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ ചേലക്കരയിൽ തമ്മിലടിച്ച് കോൺഗ്രസ് പ്രവർത്തകർ. നിയമസഭാ സ്ഥാനാർത്ഥിയായി മുൻ എംപി രമ്യാ ഹരിദാസിന്റെ പേര് ഉയർന്നതോടെ ഒരു വിഭാഗം പ്രവർത്തകർ ചേരി തിരിഞ്ഞ് പോസ്റ്റർ യുദ്ധം ആരംഭിച്ചു. രമ്യാ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് ‌ആവശ്യപ്പെട്ടാണ് ഒരു കൂട്ടം പ്രവർത്തകർ പോസ്റ്റർ യുദ്ധം ആരംഭിച്ചത്.

എഎസിസി അംഗം എൻകെ സുധീർ ഉൾപ്പെടെയുള്ള നേതാക്കൾ സീറ്റ് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട രമ്യാ ഹരിദാസിനെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നുവെന്ന അഭ്യൂഹം പരന്നതോടെയാണ് ഒരു വിഭാഗം പ്രവർത്തകർ എതിർപ്പ് പ്രകടിപ്പിച്ചത്.

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ജില്ലയിലെ മുതിർന്ന നേതാക്കൾ സീറ്റ് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി ദാസൻ, എഎസിസി അംഗം എൻകെ സുധീർ, യൂത്ത് കോൺഗ്രസ് നേതാക്കളായ സുനിൽ, അരുൺ കുമാർ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

രമ്യാ ഹരിദാസിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകർ അല്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.

അതേസമയം, പോസ്റ്ററുകൾ പതിപ്പിച്ചവർക്കെുതിരെ നിയമ നടപടി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പിഎ ഷാനവാസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പോസ്റ്റർ പതിപ്പിച്ചവരെ കണ്ടെത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

Share
Leave a Comment