ലക്നൗ: സർക്കാർ ജീവനക്കാരനാണെന്ന് പറഞ്ഞ് കബളിപ്പിച്ച് വിവാഹം, ഭർത്താവിനെതിരെ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ. യുപിയിലെ ബന്ദ സ്വദേശിനി അനുരാധാ ദേവിയാണ് ഭർത്താവ് രവികുമാർ ആൾമാറാട്ടം നടത്തിയെന്ന് കാണിച്ച് പരാതി നൽകിയത്. തട്ടിപ്പിന് കൂട്ടുനിന്ന രവികുമാറിന്റെ അച്ഛൻ , അമ്മ എന്നിവർ ഉൾപ്പെടെ ഏഴു പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വിവാഹാലോചനയുടെ സമയത്ത് സർക്കാർ ഉദ്യോഗസ്ഥൻ എന്നാണ് ഭർത്താവ് യുവതിയുടെ വീട്ടുകാരോട് പറഞ്ഞത്. കൂടാതെ ഹരിയാനയിൽ വീടുകളും പ്ലോട്ടുകളും ഉണ്ടെന്നും അവകാശപ്പെട്ടു. യുവാവിന്റെ ജോലിയും കുടുംബ പശ്ചത്തലവും ഇഷ്ടമായതോടെ വിവാഹം ഉറപ്പിച്ചു. 2020 ലാണ് ഇരുവരും വിവാഹിതരായത്. പിന്നീട് വിരുന്നിനായി അളിയന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാൾ സ്വകാര്യ ടാക്സി ഡ്രൈവറാണെന്ന സത്യം യുവതി മനസ്സിലാക്കുന്നത്.
ഭർത്താവിനോടും അമ്മായിയമ്മയോടും ഇക്കാര്യം ചോദിച്ചപ്പോൾ അവർ യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി. പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരിക പീഡനവും ആരംഭിച്ചു. സ്വന്തം വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്ന് കരുതി വർഷങ്ങളോളം യുവതി പീഡനം സഹിച്ചു. ഒടുവിൽ സഹികെട്ടാണ് യുവതി പൊലീസിനെ സമീച്ചത്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.