ന്യൂഡൽഹി: പുതിയ വിദേശകാര്യ സെക്രട്ടറിയായി വിക്രം മിസ്രിയെ കേന്ദ്രസർക്കാർ നിയമിച്ചു. വിനയ് ക്വാത്രയുടെ പിൻഗാമിയായാണ് അദ്ദേഹം ചുമതല ഏൽക്കുന്നത്. 1989 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായാണ് പ്രവർത്തിക്കുന്നത്. വിക്രം മിസ്രിയുടെ നിയമനം കാബിനറ്റിന്റെ അപ്പോയിൻ്റ്‌മെൻ്റ് കമ്മിറ്റി അംഗീകരിച്ചതായി പേഴ്‌സണൽ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മിസ്രി സേവനമനുഷ്ടിച്ചിട്ടുണ്ട്. കൂടാതെ മുൻ പ്രധാനമന്ത്രിമാരായ ഐ കെ ഗുജ്‌റാൾ, മൻമോഹൻ സിംഗ് എന്നിവർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ചൈനയിലാണ് അവസാനമായി അംബാസിഡറായി പ്രവർത്തിച്ചത്. 2022 ജനുവരിയിലാണ് അദ്ദേഹം ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിലേക്ക് എത്തിയത്.
വിനയ് ക്വാത്രയെ അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതിയായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ജനുവരിയിൽ തരൺജിത് സന്ധു വിരമിച്ചതു മുതൽ വാഷിംഗ്ടൺ ഡിസിയിൽ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ മാർച്ചിലാണ് വിനയ് ക്വാത്രയുടെ കാലവധി ആറ് മാസം നീട്ടി നൽകിയത്.