ന്യൂഡൽഹി: വിശാഖപട്ടണം ഐഎസ്ഐ ചാരക്കേസിൽ പ്രതികളുടെ വീടുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. ഗുജറാത്തിലെയും മഹാരാഷ്‌ട്രയിലെയും മൂന്നിടങ്ങളിലാണ് വ്യാപക തെരച്ചിൽ നടത്തിയത്. ഐഎസ്ഐ ചാരശൃംഖല വഴി പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ കേസുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്.
ഇന്ത്യൻ പ്രതിരോധ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകാൻ പാകിസ്താനിൽ നിന്നും പണം വാങ്ങിയെന്ന് കരുതപ്പെടുന്ന പ്രതികളുടെ വീടുകളിലാണ് അന്വേഷണ ഏജൻസി തെരച്ചിൽ നടത്തിയത്. കേസന്വേഷണത്തിന് സഹായകമായ മൊബൈൽ ഫോണുകൾ, നിർണായക രേഖകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ റെയ്‌ഡിൽ പിടിച്ചെടുത്തു.
2023 ലാണ് എൻഐഎ കേസ് ഏറ്റെടുക്കുന്നത്. ഒളിവിൽ കഴിയുന്ന പാക് പൗരൻ ഉൾപ്പെടെ 5 പേർക്കെതിരെയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ചാരശൃംഖലയിൽ അറസ്റ്റിലായ പ്രതികളുമായി പാകിസ്താൻ പൗരന്മാർക്ക് ബന്ധമുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിന് നാവികസേനയുമായി ബന്ധപ്പെട്ട നിർണായക പ്രതിരോധ രഹസ്യങ്ങൾ ചോർത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.