തൃശൂർ: ഒരു പണിയും എടുക്കാതെ എന്തിനാണ് കലാമണ്ഡലം ചാൻസിലർ മല്ലിക സാരാഭായിക്ക് ശമ്പളം നൽകുന്നതെന്ന് മുൻ രജിസ്ട്രാർ എൻ.ആർ ഗ്രാമപ്രകാശ്. ഹോണറേറിയവും ഓഫീസ് ചിലവുമായി രണ്ട് ലക്ഷം രൂപ നൽകാനുളള തീരുമാനം കലാമണ്ഡലത്തെ സാമ്പത്തികമായി തകർക്കുമെന്ന് ഗ്രാമപ്രകാശ് പറഞ്ഞു. യോഗ്യതയുള്ളവരെ തഴഞ്ഞാണ് മല്ലിക സാരഭായെ നിയോഗിച്ചതെന്നും ഗ്രാമപ്രകാശ് ആരോപിച്ചു.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റി മല്ലിക സാരാഭായിയെ നിയമിക്കുമ്പോൾ ശമ്പളം നൽകേണ്ടതില്ലെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ ഇപ്പോൾ 2 ലക്ഷം രൂപ നൽകാനുള്ള സർക്കാർ നീക്കം തെറ്റാണ്. തീരുമാനം കലാമണ്ഡലത്തെ സാമ്പത്തികമായി തകർക്കും. ജീവനക്കാർക്ക് പോലും ശമ്പളം നൽകാനുള്ള ശേഷി കലാമണ്ഡലത്തിന് ഇല്ലാത്ത സാഹചര്യത്തിൽ ഇത്രയും തുക നൽകുന്നത് ശരിയല്ലെന്നും എൻ.ആർ ഗ്രാമപ്രകാശ് പറഞ്ഞു.
എങ്ങനെയാണ് മാസം രണ്ട് ലക്ഷം രൂപ നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു. നോൺ പ്ലാൻ ഫണ്ടിൽ നിന്നാണ് ആ തുകയും കണ്ടെത്തുന്നത്. നാൽപതോളം അദ്ധ്യാപകരെ ഇത്തവണ എടുക്കില്ല എന്നാണ് മനസിലാക്കുന്നത്. പാവപ്പെട്ട കലാകാരൻമാർ കഞ്ഞികുടിച്ച് കഴിയേണ്ട തുകയാണ് ഇത്തരമൊരു സെലിബ്രിറ്റിക്ക് വേണ്ടി ചെലവാക്കേണ്ടി വരുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണെന്നും മുന്നാലോചന ഇല്ലാതെ എടുത്ത തീരുമാനമായിട്ടാണ് തോന്നുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ചാൻസിലർ പദവിയിലേക്ക് മലികാ സാരാഭായിയേക്കാൾ യോഗ്യത ഉള്ളവരെ സർക്കാർ പരിഗണിച്ചില്ല. കലാമണ്ഡലം ഗോപി ആശാനെ ചാൻസലറായി നിയമിക്കണം എന്നായിരുന്നു താൻ അടക്കം എല്ലാവരുടെയും ആവശ്യം. ഭരതനാട്യ കലാകാരി എന്നതിനപ്പുറം ഒരു അധിക യോഗ്യതയും മല്ലിക സാരാഭായിക്ക് ഇല്ലെന്നും ഗ്രാമപ്രകാശ് പറഞ്ഞു.
സർവ്വകലാശാലയിൽ ബിരുദ സർട്ടിഫിക്കേറ്റ് നൽകുന്ന കോൺവൊക്കേഷൻ നടക്കുമ്പോൾ അദ്ധ്യക്ഷനാകുക എന്നതിനപ്പുറം ഒരു ജോലിയും കലാമണ്ഡലത്തിൽ ഡീംഡ് സർവ്വകലാശാലയുടെ ചാൻസലർക്ക് ഇല്ല. അങ്ങനെയുളള ഒരാൾക്ക് എന്തിനാണ് രണ്ട് ലക്ഷം കൊടുക്കുന്നത്. പണിയെടുക്കാത്ത ഒരാൾക്ക് ഇത്രയും തുക കൊടുക്കുക എന്നത് മോശം കീഴ് വഴക്കമാണ്. സർക്കാരിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും സർക്കാർ ഇത് ശരിയായ രീതിയിൽ ആലോചിച്ചിട്ടാണോ ചെയ്തതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹോണറേറിയമായി 1.75 ലക്ഷം രൂപയും ഓഫീസ് ചെലവിനായി 25000 രൂപയുമാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്. സർവ്വകലാശാല രജിസ്ട്രാറുടെ കത്തിനെ തുടർന്നായിരുന്നു തീരുമാനം.