മുംബൈ: തിരുവനന്തപുരത്ത് നിന്ന് മുംബൈയിലെത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ യാത്രക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചു. യാത്രക്കാരുടെ ലഗേജുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചു.
വിമാനം ലാൻഡ് ചെയ്തയുടൻ ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ബോംബ് ഭീഷണിയെക്കുറിച്ച് യാത്രക്കാരെ അറിയിച്ച ശേഷമായിരുന്നു പരിശോധന. വിസ്താരയുടെ യുകെ 552 വിമാനത്തിലാണ് ഭീഷണിയുണ്ടായത്. പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ല. തുടർന്ന് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.