ആവേശം സിനിമയുടെ ആവേശം അലതല്ലിയപ്പോഴും ചിലരുടെ കണ്ണുകൾ രംഗണ്ണന്റെ സ്വർണത്തിലായിരിക്കും പതിഞ്ഞത്. ശരീരം മുഴുവൻ ഇങ്ങനെ സ്വർണം ഇട്ട് നടക്കുന്ന മനുഷ്യരുണ്ടായിരിക്കുമോ എന്ന ചോദ്യത്തിന് അങ്ങ് ബിഹാറിൽ നിന്നൊരു ഉത്തരം വന്നിരിക്കുകയാണ്. രംഗണ്ണന് പുതിയൊരു എതിരാളിയായി എത്തിയിരിക്കുന്നു, ‘ ദ ഗോൾഡൻ മാൻ ഓഫ് ബിഹാർ’!
ആവേശത്തിലെ രംഗണ്ണൻ തോറ്റുപോകും വിധം ആറ് കിലോ സ്വർണം ശരീരത്തിൽ ധരിച്ചാണ് ബിഹാറുകാരൻ പ്രേം സിംഗ് നടക്കുന്നത്. കയ്യിലും കഴുത്തിലുമായി നല്ല ഒന്നാന്തരം 916 സ്വർണാഭരണങ്ങൾ! സഞ്ചരിക്കാനായി സ്വർണം പൂശിയ റോയൽ എൻഫീൽഡ് ബൈക്കും പ്രേം സിംഗിന്റെ പക്കലുണ്ട്.
ബിഹാറിലെ വലിയ ജന്മിയായ പ്രേം സിംഗ് സ്വയം വിശേഷിപ്പിക്കുന്നത് ദ ഗോൾഡ് മാൻ ഓഫ് ബിഹാർ എന്നാണ്. ഭോജ്പൂർ ജില്ലാക്കാരനായ പ്രേം സിംഗിന് ചെറുപ്പം മുതൽ തന്നെ സ്വർണം ഇഷ്ടമാണ്. വളർന്നപ്പോൾ കണ്ണട, ബെൽട്ട് തുടങ്ങി കയ്യിലുണ്ടായിരുന്ന എല്ലാ വസ്തുക്കളിലും സ്വർണം പൂശി തുടങ്ങി.
ബൈക്കിലും ശരീരത്തിലുമായി 4 കോടിയോളം വിലപിടിപ്പുള്ള സ്വർണവുമായിട്ടാണ് ഇദ്ദേഹം നാട് മൊത്തം കറങ്ങുന്നത്. ഇനി ഒരാഗ്രഹം കൂടി ബാക്കി നിൽക്കുണ്ടെന്ന് പ്രേം സിംഗ് പറയുന്നു. ‘ദ ഗോൾഡ് മാൻ ഓഫ് ഇന്ത്യ ആകണം.’ കുറച്ചു സ്വർണം കൂടി ലഭിച്ചാൽ ആ പദവി സ്വന്തമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിഹാറിലെ സ്വർണ മനുഷ്യൻ.