ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിലാദ്യമായി സഹപാഠികൾ സൈനിക മേധാവിമാരാകുന്ന അപൂർവ നിമിഷത്തിനാണ് രാജ്യം സാക്ഷിയാകുന്നത്. ലെഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയും അഡ്മിറൽ ദിനേഷ് ത്രിപാഠിയും ഇന്ത്യൻ കരസേനയുടേയും നാവികസേനയുടേയും ചുമതല നിർവഹിക്കുകയാണ്.
വിദ്യാഭ്യാസ കാലഘട്ടത്തിന് ശേഷം ഒരാൾ കരസേനയിലേക്കും മറ്റേയാൾ നാവികസേനയിലേക്കും തിരിഞ്ഞുവെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദം തുടർന്നിരുന്നു. മദ്ധ്യപ്രദേശിലെ രേവയിലുള്ള സൈനിക സ്കൂളിൽ നിന്ന് പഠിച്ചുവന്നവരാണ് ഇരുവരും. അഞ്ചാം ക്ലാസ് മുതൽ ഒരുമിച്ചാണ് രണ്ട് പേരും പഠിച്ചത്. ഇരുവരുടേയും റോൾ നമ്പറുകൾ പോലും അടുത്തടുത്തായിരുന്നു. ലെഫ്. ജനറൽ ദ്വിവേദിയുടേത് നമ്പർ 931ഉം അഡ്മിറൽ ത്രിപാഠിയുടേത് 938ഉം ആയിരുന്നു. ത്രിപാഠി രണ്ടുമാസം മുൻപ് നാവികസേന മേധാവിയായി ചുമതലയേറ്റിരുന്നു. നാളെ ലെഫ്. ജനറൽ ദ്വിവേദി സ്ഥാനമേൽക്കും.
കരസേനയുടെ ഭാഗമായ ദ്വിവേദി ഏറെ കാലം നോർത്തേൺ കമാൻഡറായി സേവനമനുഷ്ഠിച്ചിരുന്നു. 1964 ജൂലൈ ഒന്നിന് ജനിച്ച അദ്ദേഹം 20-ാം വയസിലാണ് ജമ്മുകശ്മീർ റൈഫിൾസിന്റെ ഭാഗമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ ആരംഭിച്ചത്. നാളെയാണ് കരസേന മേധാവിയായി ലെഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി സ്ഥാനമേൽക്കുക.