ലോകകപ്പ് ടീമിലെടുക്കുമ്പോൾ ഇതുപോലെ വിമർശനം കേട്ടൊരു താരം വേറെയുണ്ടായിരുന്നില്ല. ഐപിഎല്ലിൽ മുംബൈയുടെ താരമായിരുന്ന ഹാർദിക് ക്യാപ്റ്റൻ സ്ഥാനത്തിന്റെ പേരിൽ കേൾക്കാത്ത പരിഹാസമോ അധിക്ഷേപമോ വിരളമായിരുന്നു. എന്നാൽ ഹാർദിക് നീലക്കുപ്പായത്തിലേക്ക് വന്നപ്പോൾ മികച്ചൊരു ടീം പ്ലേയറായി. ബാറ്റിംഗിലും ബൗളിംഗിലും ഭയമേതുമില്ലാതെ പതിവ് ശൈലിയിൽ അദ്ദേഹം ഓരോ മത്സരത്തിലും തിളങ്ങി. ഓരോ മത്സരം കഴിയുംതോറും തന്റെ വിലയെന്തെന്ന് വിമർശകർക്ക് കാട്ടിക്കൊടുക്കാൻ ഹാർദിക്കിനായി.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇന്നത്തെ ഫൈനൽ പോരാട്ടം. അവസാന ഓവറിൽ 16 റൺസ് പ്രതിരോധിക്കാൻ രോഹിത് പന്തേൽപ്പിച്ചത് ഓൾറൗണ്ടർ ഹാർദിക്കിനെയായിരുന്നു. ആദ്യ പന്തിൽ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയായിരുന്ന മില്ലറിനെ സൂര്യകുമാറിന്റെ കൈകളിലെത്തിച്ചു.
രണ്ടാം പന്തിൽ റബാദ ബൗണ്ടറി നേടിയെങ്കിലും അയാൾ പതറിയില്ല. അടുത്ത രണ്ടു പന്തും ലഗ്ബൈയിൽ ഓരോ റൺസ് വീതം ദക്ഷിണാഫ്രിക്കയുടെ അക്കൗണ്ടിലേക്ക്. അടുത്ത പന്തി ഓഫ് സ്റ്റമ്പിന് പുറത്ത് വൈഡ്. എന്നാൽ അഞ്ചാം പന്തിൽ റബാദയെ കുൽദീപിന്റെ കൈയിലെത്തിച്ച് ഹാർദിക് ഇന്ത്യൻ വിജയം ഉറപ്പിച്ചു. എട്ടു റൺസ് മാത്രമാണ് ആ ഓവറിൽ വിട്ടു നൽകിയത്. മൂന്നോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് ഹാർദിക്ക് ഇന്ന് നേടിയത്.