ന്യൂഡൽഹി: ആദ്യം മുതൽ അവസാനം വരെ ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് ട്വന്റി-20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് ആശംസകളുമായി ദേശീയ നേതാക്കൾ. രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കേന്ദ്രമന്ത്രി ജെപി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ആശംസകൾ അറിയിച്ചു.
ടി-20 ലോകകപ്പ് നേടിയതിന് ടീം ഇന്ത്യയ്‌ക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളെന്നും ചരിത്ര നേട്ടമാണിതെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു എക്സിൽ കുറിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെ ഒരിക്കലും കൈവിടാത്ത ഊർജ്ജത്തോടെയും ടി-20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ എന്നായിരുന്നു ഉപരാഷ്‌ട്രപതി ജഗ്ദീപ് ധനകറുടെ ആശംസാ കുറിപ്പ്.
ഇന്ത്യൻ ടീമിന്റെ അർപ്പണ ബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണിതെന്ന് പ്രശംസിച്ചുകൊണ്ട് രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു. അവർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ, ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യൻ ടീം ചരിത്രം സൃഷ്ടിച്ചു. ഈ നേട്ടത്തിൽ രാജ്യം മുഴുവൻ ആഘോഷത്തിലാണ്. എല്ലാ യുവതലമുറയെയും പ്രചോദിപ്പിക്കുന്നതാണ് ഈ വിജയമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഈ ചരിത്രവിജയത്തിൽ അഭിമാനം കൊള്ളുന്നുവെന്ന് അമിത് ഷായും അവിശ്വസനീയമായ ഈ വിജയം ചരിത്രതാളുകളിൽ എഴുതപ്പെടുമെന്ന് ജെപി നദ്ദയും എക്സിൽ പറഞ്ഞു. ‘ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ടീം, ലോകകപ്പ് സ്വന്തമാക്കിയിരിക്കുകയാണെന്നും അഭിമാനവും സന്തോഷവുമുണ്ട്’ – എന്നായിരുന്നു രാഹുൽഗാന്ധിയുടെ ആശംസാ കുറിപ്പ്. ആദ്യ പന്ത് മുതൽ അവസാന പന്ത് വരെ ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയ ലോകകപ്പ് ഫൈനലായിരുന്നു ഇതെന്ന് അനുരാഗ് ഠാക്കൂർ എക്സിൽ കുറിച്ചു.
ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ രണ്ടാമത്തെ ടി ട്വന്റി ലോകകപ്പാണിത്. 2007 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ധോണിയുടെ നേതൃത്വത്തിലുളള ടീമായിരുന്നു അന്ന് കിരീടം നേടിയത്.