ശ്രീനഗർ: വാർഷിക തീർത്ഥാടനത്തിന്റെ ആദ്യ ദിവസമായ ശനിയാഴ്ച 13,000-ത്തിലധികം തീർത്ഥാടകർ അമർനാഥിലെ വിശുദ്ധ ഗുഹാക്ഷേത്രം സന്ദർശിച്ചു. കർശന സുരക്ഷാ സംവിധാനങ്ങളോടെയാണ് തീർത്ഥാടനം നടക്കുന്നത്. ഇന്നലെ ആരംഭിച്ച 52 ദിവസത്തെ തീർത്ഥാടനം ഓഗസ്റ്റ് 19 ന് സമാപിക്കും.
ബാൾട്ടലിലെയും നുൻവാനിലെയും ഇരട്ട ബേസ് ക്യാമ്പുകളിൽ നിന്ന് തീർത്ഥാടകരുടെ ആദ്യ ബാച്ച് 3,880 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രത്തിലേക്കുള്ള യാത്ര അതിരാവിലെ രണ്ട് ട്രാക്കുകളിൽ നിന്നാണ് ആരംഭിച്ചത്. 13,736 തീർത്ഥാടകരാണ് ആദ്യ ദിവസം ഗുഹാക്ഷേത്രം സന്ദർശിച്ചത് . 3,300 സ്ത്രീകളും 52 കുട്ടികളും 102 സന്യാസിമാരും 682 സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് വഴികളിലൂടെ ക്ഷേത്രം സന്ദർശിച്ചു.
അമർനാഥ് യാത്രയുടെ തുടക്കത്തിൽ തീർത്ഥാടകരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, അമർനാഥ് ബാബയുടെ ദർശനം തന്റെ അനുയായികളിൽ അപാരമായ ഊർജ്ജം പകരുമെന്ന് പറഞ്ഞു. ജമ്മുവിലെ ഭഗവതി നഗറിലെ യാത്രി നിവാസ് ബേസ് ക്യാമ്പിൽ നിന്ന് 4,603 തീർത്ഥാടകരുടെ ആദ്യ ബാച്ച് ലഫ്. ഗവർണർ മനോജ് സിൻഹ വെള്ളിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു.
യാത്രയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, പോലീസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ്, മറ്റ് അർദ്ധസൈനിക സേന എന്നിവയിൽ നിന്നുള്ള ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ പാതയിൽ വിന്യസിച്ചിട്ടുണ്ട്. വ്യോമ നിരീക്ഷണവും നടത്തുന്നുണ്ട്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസി കശ്മീരിലെ ഇരട്ട അമർനാഥ് ബേസ് ക്യാമ്പുകളിൽ 100 കിടക്കകളുള്ള രണ്ട് ആശുപത്രികൾ സ്ഥാപിച്ചു, വാർഷിക യാത്രയ്‌ക്ക് ശേഷവും ഈ സൗകര്യങ്ങൾ പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 4.5 ലക്ഷത്തിലധികം തീർത്ഥാടകരാണ് ഗുഹാക്ഷേത്രം സന്ദർശിച്ചത്.