പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമായ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ ഇടം പിടിച്ച് ആന്ധ്രയിലെ അരാക്കു കാപ്പിയും. ആഗോള തലത്തിൽ വൻ ഡിമാൻഡുള്ള പ്രാദേശിക ഉൽപ്പന്നങ്ങളുടെ കൂട്ടത്തിലാണ് അരാക്കു ഇടം നേടിയത്. പ്രാദേശിക ഉൽപ്പന്നങ്ങൾ ആഗോള വിപണി കീഴടക്കുമ്പോൾ അഭിമാനം തോന്നുന്നുവെന്നും അത്തരത്തിലുള്ള ഒരു ഉൽപ്പന്നമാണ് അരക്കു കാപ്പിയെന്നും, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്‌ട്രത്തലവൻമാർക്ക് മോദി സമ്മാനിച്ച ഉപഹാരങ്ങളുടെ കൂട്ടത്തിലും അരാക്കു ഉൾപ്പെട്ടിരുന്നു.
അരാക്കു കാപ്പിയുടെ സവിശേഷത
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ അരാക്കു താഴ്‌വരയിൽ കൃഷി ചെയ്യുന്ന കാപ്പിയാണിത്. താഴ്‌വര യുടെ സംരക്ഷിത ആവാസവ്യവസ്ഥയിലാണ് അരാക്കു കാപ്പി കൃഷി. ചൂടുള്ള പകലും തണുത്ത രാത്രിയും അയേൺ സമ്പുഷ്ടമായ മണ്ണും കാപ്പിയെ സാവധാനത്തിൽ പാകമാകാൻ അനുവദിക്കുന്നു. ഇത് കാപ്പിക്കുരുവിന് സമാനതകളില്ലാത്ത സുഗന്ധവും രുചിയും പ്രദാനം ചെയ്യുന്നു.
ഒരു ജില്ല, ഒരു ഉൽപ്പന്നം പട്ടികയ്‌ക്ക് കീഴിൽ തെരഞ്ഞെടുത്ത കാർഷിക ഉൽപന്നങ്ങളിൽ, അരാക്കു കാപ്പിയും ഉൾപ്പെടുന്നു. പ്രൊഫഷണൽ കോഫി ടേസ്റ്റർമാർ അരാക്കുവിന് 100-ൽ 90+ എന്ന റേറ്റിംഗ് നൽകിയിട്ടുണ്ട് എന്നാണ്. 2018 പ്രിക്സ് എപ്പിക്യൂർസിലെ മികച്ച കോഫി പോഡിനുള്ള അവാർഡും ഇത് നേടിയിട്ടുണ്ട്. ഇതോടെ അന്താരാഷ്‌ട്ര അംഗീകാരം നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ സ്പെഷ്യാലിറ്റി കോഫിയായി ഇത് മാറി.
ബ്രിട്ടീഷ് വാഴ്ച മുതൽ അരാക്കു മേഖലയിൽ കാപ്പി കൃഷി ചെയ്തിരുന്നെങ്കിലും സ്വാതന്ത്ര്യാനന്തരം ഇത് കുറഞ്ഞു തുടങ്ങി. ഇതോടെ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന താഴ്വര പ്രതിന്ധിയിലായി. 2000-കളുടെ തുടക്കത്തിലാണ് ജനങ്ങളുടെ ദുരിതം കണ്ടറിഞ്ഞ് എൻജിഒയായ നന്ദി ഫൗണ്ടേഷൻ സഹായവുമായി എത്തിയത്. കാപ്പി കർഷകരെ സഹായിച്ചുകൊണ്ട് മേഖലയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഒരു ഉപജീവന പദ്ധതിക്ക് ഫൗണ്ടേഷൻ തുടക്കം കുറിച്ചു. 10,000 കർഷകരെ ഒന്നിപ്പിച്ച് ‘അരാക്കു എന്ന’ പേരിൽ സഹകരണസംഘം രൂപീകരിച്ചു.
കർഷകരെ മികച്ച കൃഷി സമ്പ്രദായങ്ങൾ പഠിപ്പിക്കുക, ജൈവവളം പ്രോത്സാഹിപ്പിക്കുക, ഓരോ സീസണിന് മുമ്പും കാപ്പിയുടെ വില നിശ്ചയിക്കുക, കൂലി മുൻകൂറായി നൽകൽ തുടങ്ങിയ എല്ലാവിധ പിന്തുണയും സംഘടന കർഷകർക്ക് നൽകി. ഇതോടെ അരാക്കു കോഫിയുടെ നല്ല സമയം തെളിഞ്ഞു. ബ്രാൻഡ് ആഗോള വിപണി കീഴടക്കിയതോടെ കർഷകരുടെ ജീവിതത്തിലും മാറ്റം വരാൻ തുടങ്ങി. അധിക വരുമാനം ലഭ്യമായതോടെ, സാക്ഷരത മുതൽ ശിശുമരണനിരക്കിന് വരെ മാറ്റം വന്നു.
2015 ൽ അരാക്കു ഇന്ത്യൻ കോഫി എന്ന ബ്രാൻഡിൽ കോഫി ഷോപ്പുകൾക്കും സഹകരണസംഘം തുടക്കം കുറിച്ചു. 2017 ജനുവരിയിൽ, പാരീസിലെ Rue de Bretagne-ൽ അരാക്കു ഓർഗാനിക് കോഫി ഷോപ്പ് തുറന്നു. 2021 മാർച്ചിൽ, ബാംഗ്ലൂരിൽ അരാക്കു കഫേ ഉദ്ഘാടനം ചെയ്തു. യൂറോപ്പിലും ഇന്ത്യയിലും ഭാവിയിൽ ഷോപ്പുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ സഹകരണ സംഘം. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ബയോഡൈനാമിക് കോഫി സഹകരണ സംഘമാണ് അരാക്കു.