തിരുവനന്തപുരം: സജി ചെറിയാന്റെ പ്രസ്താവനയെ തിരുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധമാണെന്ന് വിദ്യാഭ്യാസമന്ത്രി മറുപടി നൽകി.
കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതൽ പദ്ധതികൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ് സി ഇ ആർ ടി അടക്കമുള്ള വിദ്യാഭ്യാസ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ശിവൻകുട്ടി പറഞ്ഞു.
രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ പ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് സജി ചെറിയാനെ വിദ്യാഭ്യാസ മന്ത്രി ഓർമിപ്പിച്ചു. അക്കാദമിക മികവിന്റെ കാര്യത്തിൽ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സ്‌കൂൾ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളിൽ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിലായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം. കേരളത്തിൽ പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം വിദ്യാർത്ഥികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്നും വളരെ എളുപ്പത്തിൽ വിദ്യാർത്ഥികളെ ജയിപ്പിച്ചു വിടുകയാണെന്നുമായിരുന്നു സജി ചെറിയാൻ പറഞ്ഞത്. ഇതോടെ മന്ത്രിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സോഷ്യൽമീഡിയയിലടക്കം ഉയർന്നത്.