സ്തനകോശങ്ങൾ അസാധാരണമായി വളരാൻ തുടങ്ങുന്ന ഗുരുതര രോഗമാണ് സ്തനാർബുദം. ഇതിന്റെ ഫലമായാണ് ട്യൂമറുകൾ രൂപപ്പെടുന്നത്. പലപ്പോഴും രോഗത്തിന്റെ അവസാനഘട്ടത്തിലാണ് സ്തനാർബുദമാണെന്ന് തിരിച്ചറിയപ്പെടുന്നത്. ഇത് പലരുടെയും ജീവൻ നഷ്ടമാകാൻ ഇടയാക്കും. എന്നാൽ ഒരിക്കൽ ഭേദപ്പെട്ടാലും തിരികെ വരാനുള്ള സാധ്യതയാണ് അർബുദത്തെ അപകടകാരിയാക്കുന്നത്. സ്തനാർബുദം തിരികെ വരുമോ ഇല്ലയോ എന്ന് മുൻകൂട്ടി കൃത്യമായി പ്രവചിക്കുന്ന രക്ത പരിശോധന കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
‘അൾട്രാ സെൻസിറ്റീവ് ‘ എന്നറിയപ്പെടുന്ന രക്തപരിശോധനയിലൂടെ മാമോഗ്രാം പോലുള്ള സ്കാനുകളിൽ കാണിക്കുന്നതിന് മുമ്പ് തന്നെ രക്താർബുദത്തിന്റെ സാന്നിധ്യം മുൻകൂട്ടി കണ്ടെത്താനാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ച് (ICR) അടുത്തിടെ വിവിധ തരം സ്തനാർബുദമുള്ള 78 രോഗികളിൽ ഈ രക്ത പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ അർബുദത്തിന്റെ സാന്നിധ്യം 100 % കൃത്യമായി മുൻകൂട്ടി അറിയാൻ സാധിച്ചുവെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ഈ രക്തപരിശോധനയിലൂടെ വർഷങ്ങൾക്കുമുൻപ് തന്നെ സ്തനാർബുദത്തിന്റെ മടങ്ങിവരവ് വ്യക്തമായി കണ്ടെത്തും.
സ്തനാർബുദത്തിന്റെ ശസ്ത്രക്രിയകൾക്ക് ശേഷവും ശരീരത്തിൽ അർബുദ കോശങ്ങൾ അവശേഷിക്കാനുള്ള സാധ്യതയുണ്ട്. ഇവ സ്കാനിങ്ങുകളിലും ചിലപ്പോൾ കണ്ടെത്താൻ സാധിക്കാറില്ല. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള അൾട്രാ സെൻസിറ്റീവ് പരിശോധനയിൽ രക്തത്തിൽ കാൻസർ അല്ലെങ്കിൽ ട്യൂമർ കോശങ്ങളുടെ സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്തുന്നു. ഇത് വളരെ നേരത്തെയുള്ള രോഗ നിർണയത്തിനും ചികിത്സയിലൂടെ ഭേദമാക്കാനുമുള്ള സാധ്യത വർധിപ്പിക്കും. കണക്കുകളനുസരിച്ച് ഓരോ വർഷവും മൂന്നിൽ ഒരു സ്ത്രീയിൽ സ്തനാർബുദം കണ്ടെത്തുന്നുണ്ട്.