ന്യൂഡൽഹി: രാഹുലിന്റെ ലോക്സഭയിലെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യമായി പ്രതിപക്ഷ നേതാവായതിന്റെ ആവേശമാണ് രാഹുൽ ഗാന്ധിക്കെന്നും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തി രാഹുൽ രാഷ്‌ട്രീയത്തിന്റെ നിലവാരം താഴ്‌ത്തിയെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒരുകാലത്ത് പ്രമുഖ നേതാക്കൾ കൈകാര്യം ചെയ്തിരുന്ന പദവിയായിരുന്നു പ്രതിപക്ഷനേതാവിന്റേത്. എന്നാൽ രാഹുൽ ആ പദവിയെ മോശമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
“പ്രതിപക്ഷ നേതാവെന്നത് വളരെ ഉത്തരവാദിത്തമുള്ള സ്ഥാനമാണ്. അടൽ ജി, അദ്വാനി ജി, സുഷമ ജി എന്നീ നേതാക്കൾ വളരെ ശ്രദ്ധയോടെയാണ് ഈ സ്ഥാനം കൈകാര്യം ചെയ്തിരുന്നത്. ഇന്ന് ആ സ്ഥാനം ഏറ്റെടുത്ത് രാഹുൽ നിരുത്തരവാദപരമായ പ്രസ്താവനകളാണ് നടത്തിയത്, ” അശ്വിനി വൈഷ്ണവ് പറഞ്ഞു.
വീരമൃത്യു വരിക്കുന്ന അഗ്നിവീർ സൈനികർക്ക് നഷ്ടപരിഹാരം നൽകുന്നില്ലെന്ന ലോക്സഭയിലെ രാഹുലിന്റെ പ്രസ്താവന ഏറ്റവും വലിയ നുണയാണെന്ന് അദ്ദേഹം പറഞ്ഞു. വീരമൃത്യു വരിക്കുന്നവരുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വരെ നഷ്ടപരിഹാരം നൽകുമെന്ന് പ്രതിരോധമന്ത്രി സഭയിൽ പറഞ്ഞിരുന്നുവെന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നുണകൾ പറയുന്നതിനുമുന്പ് രാഹുൽ വസ്തുതകൾ പരിശോധിക്കണമെന്നും സൈന്യത്തെ കുറിച്ച് ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാഹുൽ ഗാന്ധിക്ക് സംസ്കാരത്തെക്കുറിച്ച് എന്തറിയാമെന്ന് ചോദിച്ച കേന്ദ്ര മന്ത്രി ലോക്സഭയിൽ ഹിന്ദുക്കളെല്ലാം അക്രമകാരികളാണെന്ന് മുദ്രകുത്തി മുഴുവൻ ഹിന്ദു സമൂഹത്തെയും രാഹുൽ അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടി. അതാണ് ഏറ്റവും ഗുരുതരമായ വിഷയം. ഇത് കോൺഗ്രസിന്റെ ശീലമാണ്. 2010 ൽ ചിദംബരം ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചു. 2013 ൽ സുശീൽ ഷിൻഡെയും ഇത് ആവർത്തിച്ചു. 2021 ൽ ഹിന്ദുത്വവാദികളെ രാജ്യത്തുനിന്നും പുറത്താക്കണമെന്ന് രാഹുലും പറഞ്ഞിരുന്നുവെന്ന് കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു.