ജോധ്പൂർ: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം 2025-ൽ ഇന്ത്യ യാഥാർത്ഥ്യമാക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. ഡൽഹിയിലെ റെയ്‌സിന ഹിൽ കോംപ്ലക്‌സിന്റെ നോർത്ത്, സൗത്ത് ബ്ലോക്കുകളാണ് മ്യൂസിയമാക്കി മാറ്റുക. ഇതിനായി ഫ്രാൻസുമായി കരാർ ഒപ്പുവച്ചെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഇന്ത്യയുടെ 5000 വർഷത്തിലേറെ പഴക്കമുള്ള ചരിത്രം പറയുന്നതാകും മ്യൂസിയം. സെൻട്രൽ വിസ്ത പുനർവികസന പദ്ധതി പൂർത്തിയാക്കി ഓഫീസുകൾ 2025-ൽ മാറുന്നതോടെയാകും നോർത്ത്, സൗത്ത് ബ്ലോക്കുകൾ മ്യൂസിയമാക്കി മാറ്റുക. ഇത് ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായിരിക്കും. പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്റെ ഇരട്ടി വലുപ്പമാകും ഇതിന് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
ലോക പൈതൃക സമിതിയുടെ യോഗം അടുത്ത മാസം ആദ്യമായി രാജ്യത്ത് നടക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.ലോക പൈതൃക കേന്ദ്രങ്ങളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഇത്തവണ ഒരു പൈതൃക സ്ഥലം കൂടി ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.