ജമ്മു : ഇക്കൊല്ലത്തെ അമർനാഥ് തീർത്ഥാടന യാത്രയിൽ മൂന്നു ദിവസം കൊണ്ട് 51,000 പേർ ദർശനം നടത്തി. ജൂൺ 29 ന് ആരംഭിച്ചതിന് ശേഷം ഇതുവരെയുള്ള കണക്കാണിത്. ചൊവ്വാഴ്ച 6,537 തീർത്ഥാടകർ ജമ്മുവിലെ ഭഗവതി നഗർ യാത്രി നിവാസിൽ നിന്ന് കശ്മീരിലേക്ക് പുറപ്പെട്ടു.
ഇതിൽ 2106 ഭക്തർ 105 വാഹനങ്ങളുടെ അകമ്പടിയോടെ പുലർച്ചെ 3.05 ന് ബാൽട്ടാൽ ബേസ് ക്യാമ്പിലേക്ക് പുറപ്പെട്ടപ്പോൾ 4,431 തീർത്ഥാടകർ 156 വാഹനങ്ങളിലായി 3.50 ന് നുൻവാൻ (പഹൽഗാം) ബേസ് ക്യാമ്പിലേക്കാണ് പോകുന്നത്.
രണ്ട് യാത്രാ റൂട്ടുകളിലും രാവിലെ ഇടിമിന്നലോടുകൂടിയ നേരിയ മഴയോ പൊതുവെ മേഘാവൃതമായ കാലാവസ്ഥയോ ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
48 കിലോമീറ്റർ ദൈർഘ്യമുള്ള പരമ്പരാഗമായ പഹൽഗാം പാത വഴിയോ 14 കിലോമീറ്റർ ദൈർഘ്യമുള്ള ബാൾട്ടാൽ വഴിയോ ആണ് യാത്രക്കാർ യാത്ര ചെയ്യുന്നത്.
യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ജൂലൈ 3 മുതൽ അധിക ട്രെയിനുകൾ സർവ്വീസ് നടത്താൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. രണ്ട് റൂട്ടുകളിലും യാത്രക്കാർക്ക് ഹെലികോപ്റ്റർ സേവനവും ലഭ്യമാണ്.