മുംബൈ: ഓഹരി വിപണിയിൽ ഇന്നും നേട്ടങ്ങളുടെ ദിവസം. നിഫ്റ്റി 50 എക്കാലത്തെയും ഉയർന്ന റെക്കോർഡായ 24,236.35 ൽ എത്തിയെങ്കിലും 18 പോയിൻ്റ് അഥവാ 0.07 ശതമാനം താഴ്ന്ന് 24,123.85 ൽ ക്ലോസ് ചെയ്തു. സമാനമായി സെൻസെക്സും റെക്കോർഡ് ഉയർച്ചയായ 79,855.87 ൽ എത്തിയെങ്കിലും 35 പോയിൻ്റ് അല്ലെങ്കിൽ 0.04 ശതമാനം ഇടിഞ്ഞ് 79,441.45 ൽ ക്ലോസ് ചെയ്തു.
ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത് . എച്ച്‌ഡിഎഫ്‌സി ബാങ്ക്, എൽ ആൻ്റ് ടി, ഇൻഫോസിസ്, ടിസിഎസ് എന്നിവയുടെ ഓഹരികൾ ചെറിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.
കഴിഞ്ഞ പത്ത് വർഷത്തെ കണക്ക് പരിശോധിച്ചാൻ ജൂലൈ മാസം ഓഹരി വിപണിക്ക് കുതിപ്പിന്റെ കാലമാണ്. അത് ശരിവെക്കുന്നതാണ് 2024 ജൂലൈയിലെ ആദ്യ രണ്ട് ദിവസവും. ശ്രദ്ധേയമായ കാര്യം ഇതര രാജ്യങ്ങളെ മറികടന്ന് ഇന്ത്യ കുതിപ്പ് തുടരുകയാണ്. സെൻസെക്‌സ് നേട്ടമുണ്ടാക്കുമ്പോഴും യുകെയുടെ എഫ്‌ടിഎസ്ഇ, ഫ്രാൻസിന്റെ സിഎസി 40, ജർമ്മനിയുടെ ഡാക്‌സ് തുടങ്ങിയ പ്രധാന യൂറോപ്യൻ വിപണികൾ നഷ്ടത്തിലായിരുന്നു.
ടെക് മഹീന്ദ്ര, അംബുജ സിമൻ്റ്‌സ് , ഗ്രാസിം ഇൻഡസ്ട്രീസ് , ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി, ജെഎസ്ഡബ്ല്യു സ്റ്റീൽ , ഇൻഫോ എഡ്ജ്, പെർസിസ്റ്റൻ്റ് സിസ്റ്റംസ് , ട്രെൻ്റ് , അൾട്രാടെക് സിമൻ്റ്, സൊമാറ്റോ എന്നിവയുൾപ്പെടെ 350 -ലധികം ഓഹരികൾ ബോബെ സ്റ്റോക്ക് എക്സ്ഞ്ചിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.