ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ ലോക്സഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു ഇന്ത്യയിൽ നടന്നതെന്ന് മോദി ഓർമ്മിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത എൻഡിഎയെ തിരഞ്ഞെടുത്തു. ചിലർ നിരവധി നുണപ്രചാരണങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അവരുടെ ലക്ഷ്യം നടന്നില്ല. അവരുടെ വിഷമം മനസിലാക്കുന്നു. തുടർച്ചയായി നുണ പ്രചരിപ്പിച്ചിട്ടും അവരെ കാത്തിരുന്നത് പരാജമായിരുന്നുവെന്നും മോദി പറഞ്ഞു.
നരേന്ദ്രമോദിയുടെ മറുപടി പ്രസംഗത്തിൽ അസ്വസ്ഥരായ പ്രതിപക്ഷം സഭയിൽ ബഹളം തുടർന്നിരുന്നു. പ്രതിപക്ഷ നേതാവിന്റെ നിലപാട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ രാഹുലിനെ ശാസിച്ചു. ബഹളം ഉണ്ടാക്കാൻ അംഗങ്ങൾക്ക് പ്രചോദനം നൽകരുതെന്ന് ഓം ബിർള നിർദേശിച്ചെങ്കിലും സഭയിൽ പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു
ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട് എത്തിയ അംഗങ്ങൾ പോലും രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ അർത്ഥപൂർണമായി പ്രതികരിച്ചുവെന്ന് നരേന്ദ്രമോദി എടുത്തുപറഞ്ഞു. പാർലമെന്റിന്റെ നിയമങ്ങൾ അനുസരിച്ച് സഭയ്‌ക്ക് അനുസൃതമായി പെരുമാറാൻ ആദ്യമായി എംപിയായവർക്ക് പോലും കഴിഞ്ഞു. അനുഭവസമ്പത്തുള്ള പാർലമെന്റേറിയന്മാരെ പോലെയാണ് അവർ ഇന്നലെയും ഇന്നും പെരുമാറിയത്. സഭയുടെ അന്തസ്സ് വർദ്ധിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ഇവിടുത്തെ ചർച്ച കൂടുതൽ ഫലവത്താക്കാൻ അവർക്ക് സാധിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.