തിരുവനന്തപുരം: പാർക്കിംഗ് സ്ഥല ലഭ്യതയെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരം കാണാൻ മൊബൈൽ ആപ്പ് വരുന്നു. പ്രധാന നഗരങ്ങളിലെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് മൊബൈൽ പാർക്കിംഗ് ആപ്ലിക്കേഷനിലൂടെ പരിഹാരം കാണുകയാണ് ലക്ഷ്യം. കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് (കെഎംടിഎ) ഈ നൂതന സംരംഭത്തിന് നേതൃത്വം നൽകുന്നത്. മൊബൈൽ ആപ്പ് വഴി പാർക്കിംഗ് സ്ഥലങ്ങൾ മുൻകൂട്ടി റിസർവ് ചെയ്യാനും പണം നൽകാനും ഇതുവഴി ഉപയോക്താക്കൾക്ക് സാധിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാർ സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ചെലവ് 5 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ആറുമാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. എറണാകുളം ജില്ലയിലാണ് പദ്ധതി തുടക്കം കുറിക്കുക.
ആപ്പ് പുറത്തിറക്കുന്നതിന് മുൻപായി കൊച്ചി മെട്രോയുടെ നിയന്ത്രണത്തിലുള്ള 51 പാർക്കിംഗ് സ്ഥലങ്ങളിൽ സമഗ്രമായ പഠനം നടത്തിയിരുന്നു. ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (ജിസിഡിഎ), കൊച്ചി കോർപ്പറേഷൻ, ഗോശ്രീ ഐലൻഡ്‌സ് ഡെവലപ്‌മെൻ്റ് അതോറിറ്റി (ജിഐഡിഎ) എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്വകാര്യ പാർക്കിംഗ് സ്ഥലങ്ങളും ആപ്പിൽ ഉൾപ്പെടുത്തും. സിസിടിവി കാമറയും മറ്റ് നിരീക്ഷണ സംവിധാനങ്ങളും ഉൾപ്പെടുത്തി വാഹനങ്ങളുടെ കൃത്യമായ നിരീക്ഷണവും ഉറപ്പാക്കും.
നേരത്തെ കൊൽക്കത്തയിലും പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ നഗരസഭാ അധികൃതർ മൊബൈൽ ആപ്പ് പുറത്തിറക്കിയിരുന്നു.