ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ ലോക്സഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് മോദി ഓർമിപ്പിച്ചു. 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യമുക്തമാക്കി. അഴിമതിക്കെതിരെ കേന്ദ്രസർക്കാർ പുലർത്തിയ സന്ധിയില്ലാനയത്തെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചതായി മോദി പറഞ്ഞു. ലോകത്തെമ്പാടും ഇന്ത്യയുടെ വിശ്വാസ്യത ഉയർന്നിരിക്കുകയാണ്. എൻഡിഎ സർക്കാരിന്റെ ഓരോ നയങ്ങളുടെയും തീരുമാനങ്ങളുടെയും നടപടികളുടെയും ലക്ഷ്യം, രാഷ്‌ട്രം ആദ്യമെന്ന കാഴ്ചപ്പാട് മാത്രമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രീണന രാഷ്‌ട്രീയമാണ് ഈ രാജ്യത്തുണ്ടായിരുന്നത്. അതിന് അറുതിവരുത്തി രാജ്യത്തെ എല്ലാ ജനങ്ങൾക്കും സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുക എന്നുള്ളതായിരുന്നു എൻഡിഎ സർക്കാരിന്റെ ലക്ഷ്യം. പ്രീണനമല്ല, നീതിയാണ് പ്രധാനം. മികച്ച ഭാരതമെന്ന സ്വപ്നത്തെ സാക്ഷാത്കരിക്കാനാണ് എൻഡിഎ ജനങ്ങളെ സമീപിച്ചത്. പ്രതീക്ഷയോടെയും അർപ്പണബോധത്തോടെയും തെരഞ്ഞെടുപ്പിനെ നേരിട്ടു. ഒടുവിൽ വികസിത ഭാരതത്തിനായി ജനങ്ങൾ എൻഡിഎ സർക്കാരിനെ വിജയിപ്പിച്ചു. ഭാരതം വികസിതമാക്കുന്ന കാലത്തിന് വേണ്ടി നിശ്ചയദാർഢ്യത്തോടെയും അർപ്പണബോധത്തോടെയും പ്രവർത്തിക്കും.
2014ൽ ഈ രാജ്യം നിരാശയുടെ പടുകുഴിയിലായിരുന്നു. ഈ രാജ്യത്ത് ഒന്നും നടക്കില്ലെന്ന ശബ്ദമായിരുന്നു അക്കാലത്ത് ഉയർന്ന് കേട്ടിരുന്നത്. പത്രങ്ങളിൽ എല്ലാം കോടികളുടെ അഴിമതി കഥകൾ മാത്രം നിറഞ്ഞുനിന്നു. അഴിമതികൾ തമ്മിൽ മത്സരമായിരുന്നു ഇവിടെ. അക്കാലത്ത് ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതിയായിരുന്നു. അതുകൊണ്ട് യുവാക്കൾ പ്രതീക്ഷ നഷ്ടപ്പെട്ടവരായി. റേഷൻ പോലും സമയത്ത് ലഭിച്ചിരുന്നില്ല. നിരാശയുടെ പടുകുഴിയിൽ നിന്നിരുന്ന യുവാക്കൾ എൻഡിഎയിൽ വിശ്വാസമർപ്പിച്ചു. 2014ന് ശേഷം ജനങ്ങളിൽ പ്രതീക്ഷ ഉണർന്നു. കൽക്കരി അഴിമതിയുടെ കാലത്ത് നിന്ന് ഏറ്റവും ഉയർന്ന കൽക്കരി ഉത്പാദനത്തിന്റെ കാലഘട്ടത്തിലേക്ക് ഭാരതം മാറി. ബാങ്കിംഗ് രംഗത്ത് വരുത്തിയ പരിഷ്കരണങ്ങൾ ഭാരതത്തെ ഉയർത്തി. ഇവിടെ ലോകോത്തര ബാങ്കുകൾ രൂപപ്പെട്ടു.
2014ന് മുൻപ് രാജ്യത്ത് തീവ്രവാദ ആക്രമണങ്ങളുടെ പരമ്പരയായിരുന്നു. എന്നാലിന്ന് സർജിക്കൽ സ്ട്രൈക്കിന്റെ കഥകളാണ് കേൾക്കുന്നത്. പൗരന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഭാരതം എന്തും ചെയ്യുമെന്ന് അവർക്ക് ബോധ്യമായി. ആർട്ടിക്കൾ 370 നിലനിർത്തി വോട്ടുബാങ്കിനെ ഒരുകൂട്ടർ പ്രീണിപ്പിച്ചപ്പോൾ എൻഡിഎ സർക്കാർ അത് റദ്ദാക്കി ബാബാസാഹേബ് അംബേദ്കറിനെ ആദരിച്ചു. കശ്മീരിൽ കല്ലേറുകൾ ഇല്ലാതായി.
പത്ത് വർഷം കൊണ്ട് രാജ്യത്തെ സാമ്പത്തിക സ്ഥിതി വളരെയധികം മുന്നോട്ടുപോയി. അസാധ്യമെന്ന് കരുതിയത് എൻഡിഎ സർക്കാർ സാധ്യമാക്കി. ആദ്യ പത്തിൽ നിന്ന് അഞ്ചിലേക്ക് ഉയർന്നു. മൊബൈൽ ഫോണുകളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായി ഇന്ത്യ മാറി. ലോകം മുഴുവനും ഉപയോഗിക്കുന്ന മൈക്രോചിപ്പുകൾ ഭാരതത്തിൽ ഉത്പാദിപ്പിച്ചതാകുന്ന കാലം വിദൂരമല്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ നാല് കോടി വീടുകൾ നിർമിച്ച് നൽകി. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് കോടി വീടുകൾ കൂടി നിർമിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.