മലപ്പുറം:140 കിലോഗ്രാം മായം കലർന്ന വ്യാജ തേയില കണ്ടെടുത്തു. മലപ്പുറം വേങ്ങൂരിൽ ആഷിഖ് എന്നയാളുടെ വീടിനോട് ചേർന്ന കെട്ടിടത്തിൽ നിന്നാണ് മായം കലർന്ന വ്യാജ തേയിലപ്പൊടി കണ്ടെടുത്തത്.
ചായയ്‌ക്ക് കൂടുതൽ കടുപ്പവും നിറവും കിട്ടാൻ വേണ്ടിയാണ് തേയിലപ്പൊടിയിൽ മായം കലർത്തിയതെന്നാണ് അറിയുന്നത്. പിടികൂടിയ തേയിലപ്പൊടിയുടെ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു. ആഷിഖിന്റെ ചെറുകിട സംരംഭമായി പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ഇതെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.
ചില പ്രദേശങ്ങളിലെ തട്ടുകടകളിൽ ചായക്ക് അസ്വാഭാവികമായ നിറവും കടുപ്പവും ഭക്ഷ്യ സുരക്ഷാ വകുപ്പിലെ അധികൃതരുടെ ശ്രദ്ധയിൽപെട്ടിരുന്നു. സാധാരണ ലഭിക്കുന്ന ചായയിൽ നിന്നുമുള്ള ഈ വ്യത്യാസമാണ് അന്വേഷണത്തിന് തുടക്കമിട്ടത്.
തട്ടുകടക്കാരോട് വിശദമായി അന്വേഷിച്ചപ്പോൾ ലഭിച്ച വിവരത്തെ തുടർന്ന് തേയില വിതരണം ചെയ്യുന്ന വേങ്ങര സ്വദേശി അനസിനെ പിടികൂടി. ഇയാളുടെ കയ്യിൽ നിന്ന് 50കിലോ തേയില പിടിച്ചെടുത്തിട്ടുണ്ട്. അവിടെ നിന്നാണ് ആഷിക്കിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇയാൾ യന്ത്ര സാമഗ്രികൾ ഉപയോഗിച്ചാണ് തേയിലയിൽ മായം ചേർക്കുന്നതെന്ന് കണ്ടെത്തി. മായം ചേർത്ത തേയില വിൽക്കുന്നത് ബ്രാൻഡഡ് ഉത്പന്നങ്ങളുടെ പകുതി വിലയ്‌ക്കാണ് .
സാമ്പിളുകളുടെ പരിശോധനാ ഫലം വന്ന ശേഷം ആഷിക്കിനും അനസിനുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് മറ്റു സ്ഥലങ്ങളിലും തേയിലയിൽ മായം ചേരുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പറഞ്ഞു.















