ന്യൂഡൽഹി: ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഴം കുറഞ്ഞ ഭൂഗർഭ ജലത്തിന്റെ താപനില ശരാശരി 2.1 മുതൽ 3 .5 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കുമെന്ന് ആഗോള പഠനം. ഭയാനകമായ പ്രത്യാഘാതങ്ങളാണ് താപനില ഉയരുന്നതിലൂടെ ഉണ്ടാകാൻ പോകുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് ഭാവിയിൽ കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥയിലേക്ക് മനുഷ്യരാശിയെ നയിക്കുമെന്നാണ് കണ്ടെത്തൽ.
ന്യൂകാസ്റ്റിൽ യൂണിവേഴ്സിറ്റിയിലെ ഡോ. ഗബ്രിയേൽ റൗവും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിലെ ഡോ. ഡിലൻ ഇർവിനും ഉൾപ്പെടുന്ന ഒരു അന്താരാഷ്‌ട്ര ഗവേഷക സംഘത്തിന്റേതാണ് കണ്ടെത്തൽ. ഇവർ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ ആഗോള ഭൂഗർഭ താപനില മോഡലിൽ നിന്നാണ് ആശങ്കപ്പെടുത്തുന്ന പ്രവചനങ്ങൾ വരുന്നത്.
മധ്യ റഷ്യ, വടക്കൻ ചൈന, വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ, ആമസോൺ മഴക്കാടുകൾ എന്നിവിടങ്ങളിലെ താപനില ഗണ്യമായി ഉയരും. ഓസ്‌ട്രേലിയയിലും ഇതിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. താപനില ഉയരുന്നത് ഭൂഗർഭ ജലത്തെ ആശ്രയിച്ചുകഴിയുന്ന ആവാസവ്യവസ്ഥയുടെ വംശ നാശത്തിന് കാരണമാകും. കൂടാതെ ഇത് ജലത്തിന്റെ ഗുണനിലവാരം, ആവാസ വ്യവസ്ഥയുടെ നിലനിൽപ്, മനുഷ്യരുടെ സുരക്ഷ മുതലായവയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
ഭൂഗർഭ ജലത്തിലെ താപനില ഉയരുന്നത് വെള്ളത്തിൽ ഓക്സിജന്റെ ലഭ്യത കുറയാൻ കാരണമാകും. ഇത് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമാകും. 2099 ആകുമ്പോഴേക്കും 59 മുതൽ 588 ദശലക്ഷം ആളുകൾ അധിവസിക്കുന്ന മേഖലകളിൽ ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി ഉയരും. ഇത് കുടിവെള്ള ലഭ്യതയെ ബാധിക്കും. ഒപ്പം പല രോഗകാരികളുടെ വർദ്ധനവിനും കാരണമാകും. ഭൂഗർഭ ജലത്തെ ആശ്രയിച്ചുള്ള ഊർജ്ജ ഉത്പാദനം, കൃഷി തുടങ്ങിയ മേഖലകളിലും താപനിലയിലെ മാറ്റം പ്രതിഫലിക്കും.















