ബെംഗളൂരു: നഗരമേഖലകളിലെ പാവപ്പെട്ട സ്ത്രീകളെ ശാക്തീകരിക്കാൻ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. കർഷകർക്കും മറ്റുമുളള സാമ്പത്തിക സഹായം നേരിട്ട് അക്കൗണ്ടുകളിൽ എത്തിക്കുന്നതുപോലെ ഇവർക്കുളള സഹായവും അർഹരായവരിൽ നേരിട്ട് എത്തിക്കുന്ന തരത്തിലാണ് പദ്ധതി ആലോചിക്കുന്നത്. കുടുംബങ്ങളിലെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ത്രീകളുടെ കൈകളിലേക്ക് നേരിട്ട് പണം എത്തുന്നത് വഴി ഇവരുടെ സാമ്പത്തിക ക്രയവിക്രയം സജീവമാകുമെന്നും വിപണിയിൽ കൂടുതൽ പണമെത്താൻ സഹായിക്കുമെന്നുമാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.
ഇത്തവണ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്നാണ് ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. നഗരങ്ങളിലെ അസംഘടിത മേഖലയിലെ സ്ത്രീകളുടെയും ദുർബല വിഭാഗത്തിന്റെയും ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
ഗാർഹിക ഉപഭോഗത്തിലെ മുന്നേറ്റം പ്രധാനമായും നഗരമേഖലകളിലെ ഇടത്തരക്കാരെയും സമ്പന്നരെയും ആശ്രയിച്ചാണിരിക്കുന്നത്. മൺസൂണിന്റെ വരവുമായി ബന്ധപ്പെട്ടാണ് ഗ്രാമീണ സമ്പദ് വ്യവസ്ഥ മുന്നേറുന്നത്. ഇത് രണ്ടും കണക്കിലെടുക്കുമ്പോൾ നഗരങ്ങളിലെ ദുർബ്ബല വിഭാഗമാണ് അവഗണിക്കപ്പെടുന്നത്. ഇത് പരിഗണിച്ചാണ് ഈ വിഭാഗത്തെ ശാക്തീകരിക്കാനുളള നീക്കം.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായുളള തൊഴിൽ മന്ത്രാലയത്തിന്റെ ഇശ്രാം പോർട്ടൽ വഴിയും മറ്റുമായി പദ്ധതിയിൽ അർഹരായവരെ കണ്ടെത്താനാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. പദ്ധതി നടപ്പിലാക്കിയാൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. അടുത്തിടെ, മഹാരാഷ്‌ട്ര സർക്കാർ 21-60 പ്രായപരിധിയിലുള്ള അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ക്യാഷ് ട്രാൻസ്ഫർ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 46,000 കോടി രൂപയാണ് ഇതിനായി സർക്കാരിന് അധികമായി വേണ്ടി വരിക.
കഴിഞ്ഞ മാർച്ചിൽ ഡൽഹി സർക്കാരും മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന എന്ന പേരിൽ 18 വയസ് കഴിഞ്ഞ അർഹരായ പെൺകുട്ടികൾക്ക് 1000 രൂപ വീതം മാസം ഓണറേറിയം നൽകുന്ന സ്‌കീം പ്രഖ്യാപിച്ചിരുന്നു. നികുതി ദായകരെയും ഏതെങ്കിലും പെൻഷൻ വാങ്ങുന്നവരെയും സർക്കാർ വേതനം പറ്റുന്നവരെയും ഒഴിവാക്കിയായിരുന്നു ഈ പദ്ധതി പ്രഖ്യാപിച്ചത്.















