തിരുവനന്തപുരം: കേരളത്തിൽ ഇപ്പോഴും അടിമവംശം നിലനിൽക്കുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങിയ ആൾ പരാതി നൽകാൻ പാർട്ടിയുമായി കൂടിയാലോചിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് അടിമത്തം നിലനിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണെന്നാണ് വാചസ്പതി പറയുന്നത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാചസ്പതിയുടെ പ്രതികരണം.
‘അമേരിക്കയിൽ അടിമത്തം നിർത്തലാക്കുന്നതിനും 10 വർഷം മുമ്പ് തിരുവിതാംകൂറിൽ അടിമത്തം നിരോധിച്ചെന്നാണ് ചരിത്രം. എന്നാൽ അടിമവംശം കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നു എന്ന് ഇന്നത്തെ ഒരു പത്രം വായിച്ചപ്പോൾ മനസിലായി. ഇദ്ദേഹം കൊടുക്കുന്ന ഒരു പരാതി കൊണ്ട് കുത്തഴിഞ്ഞ കേരളത്തിന്റെ ആരോഗ്യരംഗം നന്നാവും എന്ന പ്രതീക്ഷ ആർക്കുമില്ല. ഇതിന്റെ പേരിൽ സർക്കാരിന് രാജി വെക്കേണ്ടി വരികയുമില്ല.
എങ്കിലും സംവിധാനത്തിൽ എവിടെയെങ്കിലും ഉള്ള പിഴവ് പരിഹരിക്കാൻ ഒരു പരാതിക്ക് സാധിക്കുമായിരിക്കും. പക്ഷേ അതിന് പോലും അവസരം നൽകാൻ വിനീത വിധേയനായ ഈ അടിമ തയ്യാറല്ല. കാരണം നടപടി സ്വീകരിക്കേണ്ടി വരിക ഏതെങ്കിലും സഹ അടിമയുടെ പേരിൽ ആയിരിക്കും എന്ന വർഗ്ഗ ബോധമാണ് ഇയാളെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അങ്ങനെ വന്നാൽ ഇപ്പൊൾ മുതലാളി എറിഞ്ഞ് നൽകിക്കൊണ്ടിരിക്കുന്ന എല്ലിൻ കഷണത്തിന്റെ എണ്ണം കുറഞ്ഞാലോ എന്ന ഭീതി, താൻ നിമിത്തം അടിമ വംശത്തിന്റെ ഒരു കല്ല് പോലും ഇളകാൻ പാടില്ല എന്ന ചിന്ത ഇത് മാത്രമാണ് ഇത്തരം അടിമകളെ നയിക്കുന്നത്. അല്ലാതെ നാടിന്റെ പുരോഗതി ഇവർക്ക് ചിന്തയിലെ ഇല്ല. ഇത്തരം അടിമക്കണ്ണുകളുടെ എണ്ണം കുറയാതെ കേരളം രക്ഷപ്പെടില്ല.’-സന്ദീപ് വാചസ്പതി പറഞ്ഞു.
കമ്യൂണിസ്റ്റ് നേതാവും മുൻ എംപിയുമായ കെ.വി സുരേന്ദ്രനാഥിന്റെ പഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രൻ നായർ. 42 വർഷമായി ഇദ്ദേഹം പൊതു പ്രവർത്തന രംഗത്തും സജീവമാണ്. ലിഫ്റ്റ് തകരാർ ആയപ്പോൾ പല തവണ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പ് വരെ എഴുതിയെന്നും അദ്ദേഹം പറയുന്ന കാര്യങ്ങളാണ് പത്രക്കുറിപ്പിൽ ഉള്ളത്.
ബാഗ് തലയണയാക്കി കുറച്ചു നേരം കിടന്നു. ഓരോ മണിക്കൂറും ഓരോ ദിവസമായി തോന്നി. ഇന്നലെ രാവിലെ ലിഫ്റ്റിന് അടുത്തെത്തി ഒരാൾ മുട്ടി. ഹലോ ഹലോ ഇവിടെ ആളുണ്ടെന്ന് ഞാൻ പറ ഞ്ഞു. ബാഗുമായി പുറത്തേക്കു ചാടാൻ അയാൾ ആവശ്യപ്പെട്ടു. ദൈവദൂതനെപ്പോലെ വന്ന അയാളാണ് എന്റെ ജീവൻ രക്ഷിച്ചത്. എന്റെ സ്ഥാനത്തു ഗർഭിണിയോ കാൻസർ രോഗിയോ ഒക്കെ ആയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നെന്നു പറയാൻ കഴി യില്ല. സംഭവത്തിൽ “പരാതി നൽകണോ എന്നു പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കും”. ജീവിതം തിരിച്ചുകിട്ടിയതുതന്നെ അദ്ഭുതമാണെന്നുമാണ് രവീന്ദ്രൻ നായരുടെ വാക്കുകൾ.















