കൊൽക്കത്ത: സ്വന്തം രാജ്യത്തിന് വേണ്ടി മകൻ ജീവൻ ബലിയർപ്പിച്ചതിൽ അഭിമാനമുണ്ടെന്ന് റിട്ട. കേണൽ ഭുവനേഷ് ഥാപ്പ. കശ്മീരിലെ ദോഡയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ(27) പിതാവാണ് അദ്ദേഹം. പശ്ചിമ ബംഗാൾ സിലിഗുരിയിലാണ് ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ കുടുംബം താമസിക്കുന്നത്.
” രാജ്യത്തിനും രാജ്യത്തിന്റെ സുരക്ഷയ്‌ക്കും വേണ്ടിയാണ് മകൻ പോരാടിയത്. ഭാരതമാതാവിന് വേണ്ടി ജീവൻ നൽകിയ മകനെ ഓർത്ത് അഭിമാനം തോന്നുന്നു. മാർച്ചിൽ വീട്ടിൽ വന്നപ്പോൾ 15 ദിവസം മാത്രമാണ് താമസിച്ചത്. അവൻ ഇനി ഇല്ലെന്ന് അറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. കുട്ടിക്കാലം മുതൽ സൈന്യത്തിൽ ചേരാനായിരുന്നു അവന്റെ ആഗ്രഹം. അൽപം മുതിർന്നപ്പോൾ തന്റെ സൈനിക യൂണിഫോം ഇട്ട് കറങ്ങി നടക്കും. നാളെ അവന്റെ ഭൗതികശരീരം കൊണ്ടു വരമ്പോൾ ഒരു പട്ടാളക്കാരൻ എന്ന നിലയിൽ ഞാൻ അവനെ സല്യൂട്ട് ചെയ്യും”, അദ്ദേഹം പറഞ്ഞു നിർത്തി.
അച്ഛൻ ആർമിയിലായിരുന്നതിനാൽ പ്രതിരോധ അന്തരീക്ഷത്തിലാണ് ക്യാപ്റ്റൻ ബ്രിജേഷ് വളർന്നത്. എഞ്ചിനിയറിംഗ് പഠനം പൂർത്തിയാക്കി ശേഷമാണ് സേനയുടെ ഭാഗമായത്.
ബ്രിജേഷ് ഥാപ്പ അടക്കം നാല് സൈനികർക്കാണ് തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ദോഡയിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള ദേശ ഫോറസ്റ്റ് ബെൽറ്റിലെ ധാരി ഗോട്ടെ ഉരാർബാഗിയിലാണ് ഏറ്റമുട്ടലുണ്ടായത്. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കൂട്ടാളികളായ കശ്മീർ ടൈഗേഴ്‌സാണ് ആക്രമണം നടത്തിയതെന്ന് സൈന്യം കണ്ടെത്തിയിട്ടുണ്ട്.















