തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യ ഭാഗത്തായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മഴ തുടരുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് വടക്ക്- പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒഡിഷ തീരത്ത് എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്ക്- കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കേരളാ തീരത്ത് അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
കനത്ത മഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നിരവധി നാശനഷ്ടങ്ങളാണുണ്ടായത്. പമ്പ, മണിമല ആറുകൾ കര കവിഞ്ഞ് ഒഴുകിയതോടെ സമീപ പ്രദേശത്തെ വീടുകൾ വെള്ളത്തിനടിയിലായി. ആലപ്പുഴയിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലിലെ അഞ്ച് പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
കഴിഞ്ഞ മുന്ന് ദിവസങ്ങളിലായി പെയ്ത മഴയിൽ സംസ്ഥാനത്തെ പ്രധാന നദികളുടെയെല്ലാം ജലനിരപ്പ് ഉയർന്നു. നദീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















