പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിൽ ഇത്തവണയുമുണ്ട് സൈനികർ. ഉറച്ച മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ഉൾപ്പെടെ 24 സൈനികരാണ് പാരിസിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ഇവരിൽ രണ്ട് വനിതകളും ഉൾപ്പെടുന്നു.
2004 ഏഥൻസ് ഒളിമ്പിക്‌സ്. ആ സൈനികന്റെ തോക്കിൽ നിന്നും ഒരു മെഡൽ പിറന്നു. അന്നേക്ക് നൂറ്റാണ്ട് പിന്നിട്ട ഒളിമ്പിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത വെള്ളി മെഡൽ. പിന്നീട് രാജ്യത്തിന്റെ കായികമന്ത്രി പദം വരെയെത്തിയ കേണൽ രാജ്യവർദ്ധൻ സിംഗ് റാത്തോഡ്. ജർമ്മൻ പട്ടാളത്തിലെ കേണൽ റാങ്കിംഗിനെക്കാൾ മഹത്വം ജന്മനാട്ടിലുണ്ടെന്ന് ഹിറ്റ്‌ലറിന്റെ മുഖത്ത് നോക്കി പറഞ്ഞ ഹോക്കി ഇതിഹാസം ധ്യാൻ ചന്ദ് മുതൽ ടോക്കിയോയിലെ ചരിത്രനേട്ടത്തിൽ മതിമറക്കാതെ ഫ്‌ലാഗ് കോഡിനനുസരിച്ച് ദേശീയ പതാക മടക്കുന്നതിൽ ശ്രദ്ധിച്ച നീരജ് ചോപ്ര വരെ. ഒളിമ്പിക്‌സ് വേദിയിൽ നമ്മുടെ അഭിമാനമായ സൈനികർ ഇക്കുറിയും മെഡൽ വേട്ടയ്‌ക്ക് തയ്യാറെടുത്തു കഴിഞ്ഞു.
ജാവലിൻ ത്രോയിലെ സുവർണ പ്രതീക്ഷ സുബേദാർ നീരജ് ചോപ്ര തന്നെയാണ് പാരിസിലും ഇന്ത്യയുടെ വജ്രായുധം. സ്റ്റീപ്പിൾ ചേസിൽ 10 തവണ ദേശീയ തലത്തിൽ സ്വന്തം പേരിലുള്ള റെക്കോർഡ് തിരുത്തിയ നായിക് സുബേദാർ അവിനാശ് സാബ്ലേ. ബോക്‌സിംഗിൽ ഒന്നാം നമ്പർ പദവിയിൽ വരെയെത്തിയ അമിത് പാംങ്കൽ മുതൽ മലയാളിയായ അബ്ദുള്ള അബൂബക്കർ വരെയുണ്ട് സൈനിക സംഘത്തിൽ.
ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ആദ്യ വനിതാ സൈനികരാണ് ഹവിൽദാർ ജെയ്സ്മിൻ ലംബോറിയയും സിപിഒ റിതിക ഹൂഡയും. 2022 കോമൺവെൽത്ത് ഗെയിംസ് വെങ്കല മെഡൽ ജേതാവ് ജെയ്സ്മിൻ ലംബോറിയ ബോക്‌സിംഗിലാണ് മത്സരിക്കുന്നത്. 2023 ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ സിപിഒ റിതിക ഹൂഡ ഗുസ്തിയിലും രാജ്യത്തെ പ്രതിനിധീകരിക്കും.
പങ്കെടുക്കുന്ന സൈനികരിൽ ചിലർ
സുബേദാർ നീരജ് ചോപ്ര
സബ് അമിത് പംഗാൽ
സിപിഒ തജീന്ദർപാൽ സിംഗ് ടൂർ
സബ് അവിനാഷ് മുകുന്ദ് സാബിൾ
സിപിഒ മുഹമ്മദ് അനസ് യഹിയ,
പിഒ (ജിഡബ്ല്യു) മുഹമ്മദ് അജ്മൽ,
സബ് സന്തോഷ് കുമാർ തമിഴരസൻ,
ജെഡബ്ല്യുഒ മിജോ ചാക്കോ കുര്യൻ
ജെഡബ്ല്യുഒ അബ്ദുള്ള അബൂബക്കർ
സബ് തരുൺദീപ് റായ്
സബ് ധീരജ് ബൊമ്മദേവര
എൻബി സബ് സന്ദീപ് സിംഗ്