ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് (തിങ്കളാഴ്ച) കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക അവലോകന റിപ്പോർട്ട് പാർലമെൻ്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കും. ചട്ടം അനുസരിച്ച് ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പാണ് ധനമന്ത്രാലയം ഈ നിർണായക രേഖ പാർലമെന്റിൽ അവതരിപ്പിക്കുന്നത് . 2023-24 സാമ്പത്തിക സർവേ ഉച്ചയ്‌ക്ക് 1 മണിക്ക് ലോക്‌സഭയിലും 2 മണിക്ക് രാജ്യസഭയിലും അവതരിപ്പിക്കും. തുടർന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ വാർത്താസമ്മേളനം നടത്തും.
ജൂലൈ 23നാണ് സമ്പൂർണ്ണ ബജറ്റ്. പല പ്രധാന സമ്പദ്‌വ്യവസ്ഥകളും പ്രതിസന്ധിയിലായിരിക്കുമ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണ്. അതിനാൽ തന്നെ ഇത്തവണത്തെ ബജറ്റ് ഏറെ ശ്രദ്ധയോടെയാണ് ലോകം വീക്ഷിക്കുക.
എന്താണ് സാമ്പത്തിക സർവേ
കഴിഞ്ഞ ഒരു വർഷക്കാലത്തെ സാമ്പത്തിക വ്യവസ്ഥയുടെ പ്രകടനം, തൊഴിൽ, ജിഡിപി വളർച്ച, പണപ്പെരുപ്പം, ബജറ്റ് കമ്മി തുടങ്ങി ഇനി മുന്നോട്ടുള്ള നയങ്ങളുടെ ദിശ എന്നിവ വ്യക്തമാക്കുന്നതാകും സാമ്പത്തിക സർവേ റിപ്പോർട്ട്. സർക്കാരിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങളാണ് ഇതിന്റെ മുഖ്യ ഉള്ളടക്കം. വിവിധ മേഖലകളിലെ നിക്ഷേപത്തിന്റെ അളവ്, മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജി.ഡി.പി), പണപ്പെരുപ്പം തുടങ്ങി വിവിധ കാര്യങ്ങൾ സാമ്പത്തിക സർവേയിലുണ്ടാകും.
സാമ്പത്തിക സർവേക്ക് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ആദ്യഭാഗത്തിൽ പ്രധാന സാമ്പത്തിക സംഭവവികാസങ്ങളും സമ്പദ്‌വ്യവസ്ഥയുടെ അവലോകനവും ഉണ്ടാകും. രണ്ടാം ഭാഗത്തിൽ സാമൂഹിക സുരക്ഷ, ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മാനവ വികസനം, കാലാവസ്ഥ തുടങ്ങിയ പ്രത്യേക വിഷയങ്ങൾക്ക് ഊന്നൽ നൽകുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വാർഷിക റിപ്പോർട്ട് കാർഡ് എന്നും സാമ്പത്തിക സർവേയെ വിശേഷിപ്പിക്കാറുണ്ട്.
സാമ്പത്തിക സർവേ തയ്യാറാക്കുന്നത്
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിന്റെ സാമ്പത്തിക വിഭാഗമാണ് സാമ്പത്തിക സർവേ തയ്യാറാക്കുന്നത്.
സാമ്പത്തിക സർവേയുടെ ചരിത്രം
ഇന്ത്യയിൽ 1950-51ലാണ് ആദ്യ സാമ്പത്തിക സർവേ അവതരിപ്പിച്ചത്. 1964വരെ പൊതുബജറ്റിനൊപ്പം അവതരിപ്പിച്ചിരുന്ന സർവേ, 1965 മുതൽ ബജറ്റിൽ നിന്ന് വേർപെടുത്തുകയായിരുന്നു. കേന്ദ്ര ബജറ്റിന് ഒരു ദിവസം മുമ്പ് കേന്ദ്ര ധനമന്ത്രി സഭയിൽ അവതരിപ്പിക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ട് കഴിഞ്ഞ ഒരു വർഷത്തെ സാമ്പത്തിക വികസനത്തിന്റെ സമഗ്രമായ അവലോകനമാണ്.