തിരുവനന്തപുരം: കർക്കടക വാവുബലിയോട് അനുബന്ധിച്ച് തലസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തി. ഓഗസ്റ്റ് 2-ാം തിയതി രാത്രി 12 മണി മുതൽ മൂന്നാം തിയതി ഉച്ചക്ക് രണ്ടുമണിവരെയാണ് മദ്യ നിരോധനം. കോർപറേഷൻ പരിധിയിലും വർക്കല മുനിസിപ്പാലിറ്റി പരിധിയിലും അരുവിക്കര പെരുങ്കടവിള എന്നീ പഞ്ചായത്തുകളിലുമാണ് മദ്യ നിരോധനം ഏർപ്പെടുത്തിയത്.
ബലിതർപ്പണം നടക്കുന്ന സ്ഥലങ്ങളിലാണ് മദ്യ നിരോധനം. തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവീക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ബലിതർപ്പണത്തിനായി സ്ത്രീകളും കുട്ടികളും എത്തിച്ചേരുന്ന സാഹചര്യത്തിൽ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മദ്യനിരോധനം ഏർപ്പെടുത്തിയതെന്ന് കളക്ടർ പറഞ്ഞു. ഈ മേഖലകളിലെ എല്ലാ മദ്യ വിൽപന ശാലകളുടെയും പ്രവർത്തനം നിരോധിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളിലും ബലിക്കടവുകളിലും കര്‍ക്കടക വാവു ബലിയോടനുബന്ധിച്ച ചടങ്ങുകള്‍ക്ക് ഹരിതചട്ടം നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. പ്ലാസ്റ്റിക്, ഫ്‌ളക്‌സ് ബാനറുകള്‍ക്കു പകരം തുണിയിലോ പേപ്പറിലോ ഓലയിലോ പ്രകൃതിക്കിണങ്ങുന്ന ബാനറുകള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക് ബിന്നുകള്‍ക്കു പകരം പരിസ്ഥിതി സൗഹൃദ വസ്തുക്കളില്‍ തീര്‍ത്ത ബിന്നുകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.















