എറണാകുളം: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന എറണാകുളം ജില്ലയിൽ കനത്തമഴ തുടരുകയാണ്. പെരിയാർ നദി കരകവിഞ്ഞൊഴുകുകയാണ്. ആലുവ ശിവക്ഷേത്രവും മണപ്പുറവും പൂർണ്ണമായും വെള്ളത്തിനടിയിലായി. 2019 നുശേഷം ഇത്രയും ഉയരത്തിലേക്ക് ജലം എത്തിയിട്ടില്ലെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.
ആലുവയിലെയും പരിസര പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനിടയിലാണ്. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകൾ ഉയർത്തിയതും പെരിയാറിൽ ജല നിരപ്പ് ഉയരാൻ കാരണമായി.
കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തൃശൂർ ജില്ലയിലെ പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകളിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഡാമുകൾ തുറന്നതിനെ തുടർന്ന്, ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും എല്ലാവരോടും ക്യാമ്പിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകി.















