ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കനത്ത മഴയെ തുടർന്ന് കേദാർനാഥ് പാതയിൽ കുടുങ്ങിയ 700-ലധികം പേരെ രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷപ്പെടുത്തിയ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 737 പേരെയാണ് ഇന്നലെ രാത്രി ഹെലികോപ്റ്ററുകളുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത്.
കേദാർനാഥ് പാതയോരങ്ങളിൽ താമസിക്കുന്ന 2,670 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ, ജില്ലാ പൊലീസ് എന്നിവർ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അഭിനവ് കുമാർ നിർദേശിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേദാർനാഥ് തീർത്ഥാടന യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചിട്ടുണ്ട്. 12 എൻഡിആർഎഫ് സംഘവും 60 എസ്ഡിആർഎഫ് സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പൊലീസ്, ദുരന്ത നിവാരണ സേനകൾ സജ്ജമായിരിക്കണമെന്നും അധികൃതർ നിർദേശിച്ചു.















